സ്‌കാനിങ്ങില്‍ തലയ്ക്ക് വലിപ്പമില്ല, ഗര്‍ഭസ്ഥ ശിശുവിന് ഗര്‍ഭപാത്രത്തില്‍ തന്നെ വെച്ച് ശസ്ത്രക്രിയ നടത്തി! പൂര്‍ണ്ണ ആരോഗ്യത്തോടെ പൊന്നോമനയുടെ വരവ് കാത്ത് ഈ അമ്മ

ബേണ്‍ഹാം സ്വദേശികളായ 26 കാരി ബേതനും കുടുംബവും ശസ്ത്രക്രിയ തെരഞ്ഞെടുക്കുകയായിരുന്നു.

ലണ്ടന്‍: സ്വന്തം മക്കള്‍ വൈകല്യത്തോടെ ജനിക്കുന്നത് ഒരമ്മയ്ക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. വൈകല്യമുണ്ടെന്നറിഞ്ഞാല്‍ ഉടനെ ആ കുഞ്ഞിനെ ജീവിക്കാന്‍ വിടാതെ എടുത്ത് കളയുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ വ്യത്യസ്ത ശസ്ത്രക്രിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് യുകെയില ബേതന്‍ എന്ന അമ്മ. 24 ആഴ്ച മാത്രം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനാണ് ഗര്‍ഭാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ ചെയ്തത്.

ഗര്‍ഭത്തിന്റെ ഇരുപതാമത്തെ ആഴ്ച്ചയിലെ സാധാരണ സ്‌കാനിങിനിടെയാണ് ബേതന്‍ തന്റെ കുഞ്ഞിന്റെ തലയ്ക്ക് വേണ്ടത്ര വളര്‍ച്ചയിച്ചെന്നത് തിരിച്ചറിയുന്നത്. ഉടനെ ഡോക്ടര്‍ ശസ്ത്രക്രിയയുടെ കാര്യം അറിയിക്കുകയായിരുന്നു. കുഞ്ഞിന് ഗര്‍ഭസ്ഥ ശിശുക്കളില്‍ കണ്ടുവരുന്ന സ്പൈന ബിഫീഡയാണെന്ന് പരിശോധനയില്‍ തെളിഞ്ഞത്. അബോര്‍ഷന് തയ്യാറാകാതിരുന്ന ബേതന് മുന്നില്‍ ഡോക്ടര്‍മാര്‍ 3 ഓപ്ഷനുകള്‍ വെച്ചു. ഒന്നുകില്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുക, കുഞ്ഞിനെ അസുഖത്തോടെ പ്രസവിക്കുക, അതുമല്ലെങ്കില്‍ ഗര്‍ഭസ്ഥാവസ്ഥയില്‍ ഭ്രൂണത്തെ ശസ്ത്രക്രിയ ചെയ്യുക.

ബേണ്‍ഹാം സ്വദേശികളായ 26 കാരി ബേതനും കുടുംബവും ശസ്ത്രക്രിയ തെരഞ്ഞെടുക്കുകയായിരുന്നു. എസ്സെക്സ് ചെംസ്ഫോര്‍ഡിലെ ബ്രൂസ്ഫീല്‍ഡ് ഹോസ്പിറ്റലില്‍ ബേതന്‍ മണിക്കൂറുകളോളം പരിശോധനയിലായിരുന്നു. ഒടുവില്‍ അമ്മയും കുഞ്ഞും ശസ്ത്രക്രിയക്ക് സജ്ജരാണെന്ന് കണ്ടെത്തിയ ശേഷം മാത്രമാണ് അധികൃതര്‍ ശസ്ത്രക്രിയ നടത്താമെന്ന് സമ്മതിച്ചത്. ലണ്ടനിലെ തന്നെ മികച്ച ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ അവര്‍ ബേതന്റെ ഗര്‍ഭപാത്രം തുറന്ന് കുഞ്ഞിന്റെ സുഷ്മനനാഡിയില്‍ ശസ്ത്രക്രിയ നടത്തി നാഡിയുടെ അപാകത പരിഹരിക്കുകയും ചെയ്തു. വിജയകരമായി പൂര്‍ത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങളുടെ മകള്‍ ജീവിക്കാന്‍ എത്രത്തോളം അര്‍ഹയാണെന്നും തെളിയിച്ചെന്നും ചരിത്രത്തിന്റെ തന്നെ ഭാഗമായെന്നും ബേതന്‍ പറയുന്നു.

Exit mobile version