ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറാകില്ലെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി

മേഖലയിലെ തങ്ങളുടെ അതിജീവനത്തിന് ആണവായുധങ്ങള്‍ നിര്‍ണായകമാണെന്ന് ഉത്തര കൊറിയ കരുതുന്നുണ്ട് എന്നതാണ് കോട്ട്‌സ് കാരണമായി പറയുന്നത്

ഉത്തര കൊറിയ ആണവനിരായുധീകരണത്തിന് തയ്യാറാകാന്‍ സാധ്യതയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി ഡാനിയല്‍ കോട്ട്‌സ്. ചൊവ്വാഴ്ച സെനറ്റിന് എഴുതിത്തയ്യാറാക്കി നല്‍കിയ ‘ആഗോളഭീഷണികള്‍’ എന്ന പ്രസ്താവനയിലാണ് പ്രസിഡണ്ടിന്റെ നിലപാടിന് വിരുദ്ധമായ നിലപാടുകള്‍ കോട്ട്‌സ് വിശദീകരിച്ചത്.

മേഖലയിലെ തങ്ങളുടെ അതിജീവനത്തിന് ആണവായുധങ്ങള്‍ നിര്‍ണായകമാണെന്ന് ഉത്തര കൊറിയ കരുതുന്നുണ്ട് എന്നതാണ് കോട്ട്‌സ് കാരണമായി പറയുന്നത്. ഇന്റലിജന്‍സ് മേധാവിയുടെ ഈ നിലപാട് പുറത്തുവന്നതോടെ വൈറ്റ് ഹൗസുമായി രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സെനറ്റിലെ ഇന്റലിജന്‍സ് കമ്മറ്റിയുടെ മുമ്പാകെ നാഷണല്‍ ഇന്റലിജന്‍സ് തലവനെക്കൂടാതെ സിഐഎ, ഡിഐഎ, എന്‍എസ്എ എന്നീ സ്ഥാപനങ്ങളുടെ മേധാവികളും ഹാജരായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തില്‍ ട്രംപും കിം ജോങ് ഉന്നും തമ്മില്‍ ഒരു ഉച്ചകോടി നടക്കുന്നുണ്ട്. സിംഗപ്പൂരില്‍ താനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ കിം ജോങ് ഉന്‍ തന്റെ രാജ്യത്തെ ആണവവികസന പരിപാടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് ട്രംപിന്റെ വിശ്വാസം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം കിം ജോങ് ഉന്‍ ഈ കാലയളവില്‍ ആണവായുധ നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഈ റിപ്പോര്‍ട്ടുകള്‍ പക്ഷെ, ട്രംപ് വിശ്വസിക്കുന്നില്ല.

ഉത്തരകൊറിയയുമായി താന്‍ നടത്തിയ സംഭാഷണങ്ങള്‍ നിര്‍ണായക പുരോഗതി കണ്ടിട്ടുണ്ടെന്ന് ട്രംപ് പറയുന്നു. എന്നാല്‍ ഈ പുരോഗതിയെ ശരിയായി കാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

Exit mobile version