സംഗീത നിശയ്ക്കിടെ ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോ: റഷ്യയില്‍ സംഗീത നിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

സൈനിക വേഷത്തിലെത്തിയ അഞ്ച് അംഗ സംഘം യന്ത്ര തോക്കുകളുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെയുണ്ടായ സ്‌ഫോടനത്തില്‍ പരിപാടി നടന്ന ഹാളിന് തീ പിടിച്ചു. കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു.

അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആറായിരത്തോളം പേര്‍ ഹാളില്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. റഷ്യയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ന്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം നടത്താനിരുന്ന പൊതുപരിപാടികള്‍ റഷ്യ റദ്ദാക്കിയിട്ടുണ്ട്.

രക്തരൂക്ഷിത ഭീകരാക്രമണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ആക്രമണത്തെ അമേരിക്ക അപലപിച്ചു. ആക്രമണം ഭയാനകമെന്ന് യുഎസ് സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയും വൈറ്റ് ഹൗസും പ്രതികരിച്ചു.

Exit mobile version