പ്രതീക്ഷ മങ്ങി: ‘ടൈറ്റന്റെ’ യാത്രയും ദുരന്തം; മുങ്ങിക്കപ്പല്‍ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു

ബോസ്റ്റണ്‍: ആഴക്കടലില്‍ നിന്ന് അതിജീവനത്തിന്റെ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പ് വിഫലം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ‘ടൈറ്റന്‍’ മുങ്ങിക്കപ്പലിന്റെ യാത്ര ദുരന്തമായി അവസാനിച്ചു. ടൈറ്റന്‍ മുങ്ങിക്കപ്പല്‍ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങള്‍. 6.7 മീറ്റര്‍ നീളവും മണിക്കൂറില്‍ 3.5 കിമി വേഗതയുമുള്ള ടൈറ്റന്‍ സ്വാതന്ത്രമായാണ് സമുദ്രത്തില്‍ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാര്‍ബണ്‍ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടല്‍ വന്നാല്‍ പോലും ഇംപ്ലോഷന്‍ ( അകത്തേക്ക് പൊട്ടിത്തെറിക്കല്‍) സംഭവിക്കാം. ഇന്ന് വൈകീട്ട് 4.30 വരെ ഉപയോഗിക്കാന്‍ കഴിയുന്നത്ര ഓക്‌സിജന്‍ മാത്രമായിരുന്നു മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നത്.

ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റന്‍. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, പാകിസ്താനി ടൈക്കൂണ്‍ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, സബ്‌മെര്‍സിബിള്‍ കമ്പനിയുടെ സിഇഒ സ്റ്റോക്ടന്‍ റണ്ട്, ക്യാപ്റ്റന്‍ പോള്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിനാണ് സഞ്ചാരികള്‍ പോയത്. 2,50,000 ഡോളറുകളാണ് (ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ) ഓരോ സഞ്ചാരിയും ഈ അതിസാഹസിക യാത്രയ്ക്കായി നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ടൈറ്റനില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാന്‍ഡ് ഷിപ്പില്‍ നിന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുന്നത്. തുടര്‍ന്ന് യുഎസ് നേവിയുടെ നേതൃത്വത്തില്‍ കൂടുതല്‍ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്. ടൈറ്റന്‍ അപകടത്തില്‍ പെടാന്‍ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് സിഇഒ സ്റ്റോക്ക്ടണ്‍ റഷ് നല്‍കിയ അഭിമുഖവും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഡിസംബറില്‍ ‘സിബിഎസ് സണ്‍ഡേ മോണിംഗ്’ എന്ന പരിപാടിയില്‍ വച്ചാണ് റഷ് അന്തര്‍വാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതില്‍ സംശയം പ്രകടിപ്പിച്ചത്. അന്തര്‍വാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പലകാരണങ്ങള്‍ കൊണ്ട് വാഹനം ജലോപരിതലത്തില്‍ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ടെന്നായിരുന്നു സ്റ്റോക്ക്ടണ്‍ റഷിന്റെ പ്രതികരണം.

ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ടൈറ്റാനിക് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞത്. ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിച്ചിരുന്ന ആര്‍എംഎസ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റനേയും ഒടുവില്‍ കാത്തിരുന്നത് ടൈറ്റാനികിന്റെ അതേ ദുരന്ത വിധി.

കാനഡയുടെ ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. 1912-ല്‍ ബ്രിട്ടനിലെ സതാംപ്ടണില്‍ നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി നടത്തിയ കന്നിയാത്രയില്‍ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരണപ്പെട്ടിരുന്നു.

Exit mobile version