ടൈറ്റാനിക്കിനെ കണ്ടെത്തുകയായിരുന്നില്ല അമേരിക്കയുടെ ലക്ഷ്യം; ലോകത്തെ ഞെട്ടിച്ച് യുഎസ് നാവികസേനയുടെ വെളിപ്പെടുത്തല്‍

മനുഷ്യരാശിയുടെ അഹന്തയ്ക്കേറ്റ തിരിച്ചടിയാണ് ടൈറ്റാനിക്ക് ദുരന്തം. 1912 ഏപ്രില്‍ 15 നാണ് ടൈറ്റാനിക്ക് എന്ന ആഢംബരക്കപ്പല്‍ 2,500 യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നത്. 1912 ഏപ്രില്‍ 14നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും ടൈറ്റാനിക്ക് യാത്ര തിരിച്ചത്.

ദൈവത്തിന് പോലും തകര്‍ക്കാന്‍ പറ്റാത്തതാണ് ടൈറ്റാനിക്കെന്ന വിശ്വാസം അറ്റ്ലാന്റിക്കിലെ ഒരുമഞ്ഞുമലയില്‍ തട്ടിയതോടെ അവസാനിച്ചു. ഒമ്പതുനില കെട്ടിടത്തിന്റെ ഉയരവും മൂന്നു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയുമായി കടലിലെ രാജകൊട്ടരമെന്നു വിശേഷിപ്പിച്ച ടൈറ്റാനിക്ക് നിര്‍മിച്ചതു ഫര്‍ലാന്‍ഡ് ആന്‍ഡ് റൂള്‍ഫ് കമ്പനിയാണ്.

ഏപ്രില്‍ 14 രാത്രി 11.40നാണ് ദുരന്തമുണ്ടായത്. പുലര്‍ച്ചെ 2.20ന് 2500 യാത്രികരുമായി ടൈറ്റാനിക്ക് അറ്റ്ലാന്റിക്കിന്റെ അഗാധതയിലേക്കുള്ള അതിന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കി. ലോകം ഇന്നും നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന ദുരന്തത്തില്‍ നിന്ന് 900പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

പിന്നീട് ടൈറ്റാനിക്കിനെ കുറിച്ച് പുറത്തുവന്നത് അറിഞ്ഞതിനെക്കാള്‍ ഏറെയാണ്. ഇപ്പോഴിതാ ടൈറ്റാനിക്കിനെ കടലിനടിയില്‍ നിന്നും കണ്ടെത്താനുള്ള ദൗത്യത്തിന്റെ യഥാര്‍ഥ ലക്ഷ്യം സോവിയറ്റ് യൂണിയനെ കബളിപ്പിക്കലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നു.

ടൈറ്റാനിക്കിനെ കണ്ടെത്തുന്നതിനായി അമേരിക്കന്‍ നാവികസേനയാണ് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത്. യഥാര്‍ഥത്തില്‍ ടൈറ്റാനിക്കിന്റെ മറവില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ വേറെ രണ്ട് മുങ്ങിക്കപ്പലുകളെ തേടുകയായിരുന്നു യുഎസ് നാവികസേനയെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

1985ലായിരുന്നു റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം ടൈറ്റാനിക്കിനെ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കടലില്‍ മുങ്ങിയ ടൈറ്റാനിക് കണ്ടെത്തുകയെന്നത്. അതിനായി അദ്ദേഹം പല ശ്രമങ്ങളും പഠനങ്ങളും നടത്തിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഒന്നും നടന്നില്ല. ഈ അവസരത്തിലാണ് സഹായിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ നാവിക സേന എത്തുന്നത്. പക്ഷേ ടൈറ്റാനിക് കണ്ടെത്തുന്നതിന് മുന്‍പ് അത്ലാറ്റിക്കില്‍ മുങ്ങിയ അമേരിക്കയുടെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ കൂടി കണ്ടെത്തണമെന്ന നിബന്ധയും അവര്‍ മുന്നോട്ട് വച്ചു.

1963 ഏപ്രില്‍ പത്തിന് മുങ്ങിയ യുഎസ്എസ് ട്രഷററിലുണ്ടായിരുന്ന 129 സൈനികരും കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 99 യുഎസ് നാവികരുടെ മരണത്തിനിടയാക്കിയ സംഭവമാണ് യുഎസ്എസ്് സ്‌കോര്‍പിയണ്‍ ദുരന്തം. ഈ രണ്ട് മുങ്ങിക്കപ്പലുകളും അത്ലാന്റിക് സമുദ്രത്തിലായിരുന്നു മുങ്ങിയത്. ഈ മുങ്ങിക്കപ്പലുകളെ ആഴക്കടലില്‍ കണ്ടെത്തിയാല്‍ ടൈറ്റാനിക് കണ്ടെത്താന്‍ പണം മുടക്കുമെന്നതായിരുന്നു കരാര്‍.

അമേരിക്കന്‍ നാവികസേനക്ക് വലിയ തലവേദന സൃഷ്ടിച്ച സംഭവമായിരുന്നു രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ അറ്റ്‌ലാന്റിക്കില്‍ മുങ്ങിയ സംഭവം. ശീതസമരം കൊടുമ്പിരിയില്‍ നില്‍ക്കുന്നതിനാല്‍ യുഎസ് നാവികസേന എന്തെങ്കിലും തിരച്ചിലിന് മുതിര്‍ന്നാല്‍ ആദ്യം സോവിയറ്റ് സൈന്യം അറിയും. ഇതിനെ മറികടക്കാനായിരുന്നു ടൈറ്റാനിക് ദൗത്യത്തെ ഉപയോഗിച്ചത്.

ദൗത്യം തീരാന്‍ 12 ദിവസങ്ങളുള്ളപ്പോള്‍ രണ്ട് യുഎസ് ആണവ മുങ്ങിക്കപ്പലുകളെയും ബെല്ലാര്‍ഡും സംഘവും കണ്ടെത്തി. പക്ഷേ അപ്പോഴും ടൈറ്റാനിക്ക് കാണാമറയത്തായിരുന്നു. ഒടുവില്‍ ദൗത്യം അവസാനിക്കാന്‍ നാലുദിവസം ശേഷിക്കെ മനുഷ്യനിര്‍മിതിയിലെ ആ മഹാവിസ്മയം അദ്ദേഹം കണ്ടെത്തി. ആദ്യ യാത്രയില്‍ തന്നെ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ടൈറ്റാനിക്കിനെ.

‘ഒരുപാട് മനുഷ്യരുടെ അന്ത്യവിശ്രമസ്ഥലം കൂടിയാണ് ഞങ്ങള്‍ മുന്നിലുള്ളതെന്ന് അറിയാമായിരുന്നു. അവരെ ആരെയും അപമാനിക്കുന്ന ഒരുപ്രവര്‍ത്തിയും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ശാന്തമായും ബഹുമാനത്തോടെയും വിതുമ്പിക്കൊണ്ടുമൊക്കെയാണ് ഞങ്ങള്‍ ടൈറ്റാനിക്കിനെ കണ്ടത്. അവിടെ നിന്നും ഒന്നും എടുക്കില്ലെന്ന തീരുമാനവും ഞങ്ങള്‍ക്കുണ്ടായിരുന്നു’ ബെല്ലാര്‍ഡ് ഓര്‍ക്കുന്നു. 2400 പേരുമായി യാത്ര ആരംഭിച്ച കപ്പലിലെ 1500 പേരും കപ്പലിനൊപ്പം കടലില്‍ ജീവന്‍ വെടിഞ്ഞിരുന്നു.

Exit mobile version