മാന നഷ്ടക്കേസ് വിജയം: ജോണി ഡെപ്പിന് 8.2 കോടി നഷ്ടപരിഹാരം നല്‍കി ഭാര്യ; തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കി താരം

ന്യൂയോര്‍ക്ക്: നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത് ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്.

ഒരു മില്യണ്‍ ഡോളര്‍ (8.2 കോടി) രൂപയാണ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി ലഭിച്ചത്. രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഈ പണം വിനിയോഗിക്കും.

മാന നഷ്ടക്കേസിലാണ് നഷ്ടപരിഹാരം നല്‍കിയത്. അഞ്ച് ജീവകാരുണ്യ സംഘടനകള്‍ക്കായിട്ടാണ് പണം നല്‍കുന്നത്. മേക്ക്-എ-ഫിലിം ഫൗണ്ടേഷന്‍, ദി പെയിന്റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മര്‍ലോണ്‍ ബ്രാന്‍ഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ചാരിറ്റി എന്നിവയുള്‍പ്പെടെയുള്ള സംഘടനകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ആംബര്‍ ഹേര്‍ഡിനെതിരെ ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ ജൂണിലാണ് വിധി വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് ഡെപ്പ് സമ്മതിക്കുകയായിരുന്നു.

Exit mobile version