എട്ടുവയസുകാരനെ മത നേതാവാക്കി ദലൈലാമ: അമേരിക്കന്‍ സ്വദേശി ഇനി ‘ഖല്‍ക ജെറ്റ്സുന്‍ ധാംപ റിമ്പോച്ചെ’

ന്യൂഡല്‍ഹി: അമേരിക്കന്‍ സ്വദേശിയായ മംഗോളിയന്‍ ബാലനെ മത നേതാവാക്കി ദലൈലാമ. ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നേതൃസ്ഥാനമായ പത്താമത്തെ ‘ഖല്‍ക ജെറ്റ്സുന്‍ ധാംപ റിമ്പോച്ചെ’യായി നാമകരണം ചെയ്തു.

ബുദ്ധ ആത്മീയ നേതാവ് ദലൈലാമയാണ് എട്ടുവയസുകാരനെ തിരഞ്ഞെടുത്തത്.
ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ മാര്‍ച്ച് എട്ടിനാണ് ചടങ്ങ് നടന്നത്. ദലൈലാമയും കുട്ടിക്കൊപ്പം പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു.

നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കുട്ടിയുടെ പിതാവ് സര്‍വകലാശാല അധ്യാപകനാണ്. മുന്‍ മംഗോളിയന്‍ പാര്‍ലമെന്റംഗമാണ് കുട്ടിയുടെ മുത്തച്ഛന്‍. കുട്ടിക്ക് ഒരു ഇരട്ട സഹോദരനും കൂടെയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ നേതൃസ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കാനുളള അധികാരം ചൈനീസ് ഭരണകൂടത്തിനാണെന്നാണ് ചൈനയുടെ വാദം. ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പ് ചൈനയെ പ്രകോപിപ്പിക്കാന്‍ സാധ്യതയേറെയാണ്.

1995ല്‍ ദലൈലാമ അധികാരത്തിലേക്ക് ഒരാളെ തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുത്ത 11-ാമത് പഞ്ചേം ലാമയേയും കുടുംബത്തെയും ചൈനീസ് അധികാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീടൊരിക്കലും അദ്ദേഹത്തെ കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആത്മീയ നേതാവായ പഞ്ചേം ലാമയായി ചൈന മറ്റൊരാളെ നിയമിക്കുകയും ചെയ്തു.

Exit mobile version