നിശ്ചയ ശേഷം വിവാഹ മുടങ്ങി: വരന് 1.94 കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്

ചൈന: വിവാഹ നിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങിയതിന് വരന് നഷ്ടപരിഹാരമായി 1.94 കോടി രൂപ നല്‍കാന്‍ യുവതിയോട് ഉത്തരവിട്ട് ചൈനീസ് കോടതി. ലിയു എന്ന ചൈനീസ് യുവതിയോടാണ് ഷാങ്ഹായ് കോടതി 8,70,000 യുവാന്‍ (1.94 കോടി രൂപ) വരനായ സാങ്ങിന് നല്‍കണമെന്ന് ഉത്തരവിട്ടത്.

ലിയുമായി 2015 മുതലാണ് സാങ് പ്രണയത്തിലാകുന്നത്. മുന്‍ വിവാഹത്തില്‍ ലിയുവിന് ഒരു മകളുണ്ട്. ഇഷ്ടത്തിലായി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ വിവാഹ ശേഷമുള്ള സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമാക്കി കൊണ്ടുള്ള ഒരു എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. ഈ എഗ്രിമെന്റ് പ്രകാരം ലിയുവിന്റെ മകളുടെ വിദേശ പഠനത്തിന് ആവശ്യമായ തുക മുഴുവന്‍ താന്‍ ചിലവഴിച്ചു കൊള്ളാമെന്ന് സാങ് ഉറപ്പും നല്‍കിയിരുന്നു.

താനുമായുള്ള വിവാഹത്തില്‍ നിന്ന് ലിയു ഒരിക്കലും പിന്മാറില്ല എന്നായിരുന്നു സാങ് കരുതിയിരുന്നത്. കാമുകിയെ ആത്മാര്‍ഥമായി വിശ്വസിച്ച അയാള്‍ വിവാഹത്തിനുമുന്‍പ് തന്നെ അവളുടെ മകളുടെ പഠനത്തിന് ആവശ്യമായ പണം മുഴുവന്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ലീയുവിന്റെ മകളുടെ പഠന ചെലവിനായി 1.20 കോടി രൂപ വിവാഹത്തിനു മുമ്പ് തന്നെ അദ്ദേഹം ചിലവഴിച്ചു.

എന്നാല്‍, പണം മുഴുവന്‍ ചെലവഴിച്ചതിന് തൊട്ടു പിന്നാലെ അദ്ദേഹത്തെ തേടി ആ ഞെട്ടിക്കുന്ന വാര്‍ത്തയും എത്തി. അമ്മയ്ക്ക് സമ്മതമല്ലാത്തതിനാല്‍ താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നു എന്ന് ലിയു അദ്ദേഹത്തെ അറിയിച്ചു. ഈ വാര്‍ത്ത അദ്ദേഹത്തെ ഞെട്ടിച്ചു എന്ന് മാത്രമല്ല താന്‍ ചെലവഴിച്ച പണം തിരികെ ചോദിച്ചപ്പോള്‍ അത് മടക്കി നല്‍കാനും ലിയു തയ്യാറായില്ല.

തുടര്‍ന്നാണ് സാങ് കോടതിയില്‍ തന്റെ പരാതിയുമായി എത്തിയത്. കോടതിവിധി തനിക്ക് എതിരാകും എന്ന് ഉറപ്പായപ്പോള്‍ ലിയു വീണ്ടും നാടകവുമായി സാങ്ങിന് മുന്‍പിലെത്തി. തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് അറിയിച്ചുകൊണ്ടായിരുന്നു ആ വരവ്. എന്നാല്‍ സാങ് അതിന് തയ്യാറായില്ല എന്ന് മാത്രമല്ല കേസുമായി മുന്‍പോട്ടു പോകുകയും ചെയ്തു. ഒടുവില്‍ കോടതി സാങ്ങിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.

Exit mobile version