രണ്ട് വനിതാ പ്രതിയോഗികളുടെ കുടിപ്പക പോരാട്ടം..! നാലാം തവണയും ഷെയ്ഖ് ഹസീന തന്നെ സാരഥി

ധാക്ക: നാലാം തവണയും ബംഗ്ലാദേശ് പൊതുതെരെഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനക്ക് വിജയം. തുടര്‍ച്ചയായ നാലാം അങ്കത്തിനൊടുവിലാണ് ഈ വിജയം. പൊതു തെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് 250 ലധികം സീറ്റുകള്‍ നേടി. എന്നാല്‍ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നിട്ടില്ല. ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ട് വനിതാ പ്രതിയോഗികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഭരണം തുടരാന്‍ ഷെയ്ഖ് ഹസീന. ഭരണം പിടിച്ചെടുക്കാന്‍ മുന്‍ പ്രാധാനമന്ത്രി ഖാലിദ സിയ. ഇതായിരുന്നു ബംഗ്ലാദേശിന്റെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചിത്രം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിയ പോരാട്ടം നയിച്ചത് ജയിലില്‍ നിന്നാണ്. പക്ഷേ ജനവിധി ഷെയ്ഖ് ഹസീനക്കൊപ്പം നിന്നു. നാലാം തവണയും ഹസീന പ്രധാനമന്ത്രിപദം ഉറപ്പിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിച്ചു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ 17 പേര്‍ മരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിന്‍മാറിയത്.

6 ലക്ഷകത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലല്‍ ആയിരുന്നുതെരഞ്ഞെടുപ്പ്. എന്നിട്ടും അവാമി ലീഗ് പാര്‍ട്ടിയും ഖാലിദയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. പത്ത് വര്‍ഷത്തിന് ശേഷമാണ് ബംഗ്ലദേശില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 350 അംഗ പാര്‍ലമെന്റില്‍ 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി 300 ല്‍ 299 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

Exit mobile version