‘രോഷം അടങ്ങുന്നില്ല’ : ശ്രീലങ്കയില്‍ മഹിന്ദ രജപക്‌സെയുടെ വീടിന് പ്രക്ഷോഭകാരികള്‍ തീയിട്ടു

കൊളംബോ : രാജിക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍. രജപക്‌സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയ്ക്ക് മഹിന്ദ രാജി സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു സംഭവം.

ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം പുകയുകയാണ്. പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംപിമാരായ മഹിപാല ഹെറാത്ത്, ജോണ്‍സണ്‍ ഫെര്‍ണാണ്ടോ എന്നിവരുടെ വസതികള്‍ക്കും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.

കലാപത്തിനിടെ ഭരണകക്ഷി എംപിയായ അമരകീര്‍ത്തിയെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. നിത്തംബുവയില്‍ തന്റെ കാര്‍ തടഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ അമരകീര്‍ത്തി നിറയൊഴിയ്ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ ഇദ്ദേഹം തൊട്ടടുത്ത കെട്ടിടത്തില്‍ അഭയം തേടി. അമരകീര്‍ത്തിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version