അഫ്ഗാനില്‍ മയക്കുമരുന്ന് ഉത്പാദനം നിരോധിച്ച് താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ മയക്കുമരുന്ന് ഉത്പാദനം കര്‍ശനമായി നിരോധിച്ച് താലിബാന്‍. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് ലംഘിച്ചാല്‍ ശരീയത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. മയക്കുമരുന്നുകളുടെ ഉത്പാദനവും വില്പനയും ഉപയോഗവുമെല്ലാം രാജ്യത്തുടനീളം നിരോധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരത്തിനായാണ് നിരോധന ഉത്തരവെന്നാണ് നിഗമനം. ഉത്തരവ് നിലവില്‍ വന്നതോടെ അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക ശ്രോതസ്സാണ് കറുപ്പ്. ലോകത്തില്‍ ഏറ്റവുമധികം കറുപ്പുത്പാദിപ്പിക്കുന്നത് അഫ്ഗാനിലാണ്.

ഇതിന് മുമ്പ് 2000ല്‍ അധികാരത്തിലിരുന്നപ്പോഴും താലിബാന്‍ രാജ്യത്ത് മയക്കുമരുന്ന് നിരോധിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചു. ഭരണകര്‍ത്താക്കളില്‍ ചിലരും അന്ന് നിരോധനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Exit mobile version