സുനാമിയില്‍ തകര്‍ന്ന് ഇന്തോനേഷ്യ; മരണസംഖ്യ 429 ആയി, 1600 ലധികം പേര്‍ക്ക് പരിക്ക്

ക്രാക്കത്തോവ അഗ്നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടലിന്റെ അടിത്തട്ടിലുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായത്

ജക്കാര്‍ത്ത: അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മരണസംഖ്യ 429 ആയി. ആഞ്ഞടിച്ച സുനാമിയില്‍ 150 ലധികം പേരെ കാണാതാവുകയും 1600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സുമാത്ര, ജാവ ദ്വീപുകളുടെ തീര മേഖല 100 കിലോമീറ്ററലധികം തകര്‍ന്നടിഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താനായിട്ടില്ല. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ക്രാക്കത്തോവ അഗ്നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കടലിന്റെ അടിത്തട്ടിലുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമായത്. പര്‍വതത്തില്‍ നിന്ന് വീണ്ടും തീയും പുകയും ഉയരുന്ന സാഹചര്യത്തില്‍ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത് ബാന്റണ്‍ പ്രവിശ്യയിലെ തീരമേഖലകളെയാണ്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരാണ് സുനാമിയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്

Exit mobile version