ഇന്തോനേഷ്യയില്‍ ഭൂകമ്പം : മൂന്ന് മരണം

ബാലി : ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് മരണം, നിരവധി വീടുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

തുറമുഖനഗരമായ ബാലിയില്‍ നിന്ന് 62 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ ഉദ്ഭവം. 4.3 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളെ കുറിച്ചും ജീവഹാനിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ദ്വീപിലെ രക്ഷാപ്രവര്‍ത്തന ഏജന്‍സി തലവന്‍ ജീഡ് ധര്‍മദ പറഞ്ഞു.

ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള കരങ്ങസം ജില്ലയില്‍ വീടുകളും ക്ഷേത്രങ്ങളും തകര്‍ന്നു. ഇവിടെ വീടിന്റെ അവശിഷ്ടങ്ങള്‍ വീണ് മൂന്ന് വയസ്സുകാരി മരിച്ചിട്ടുണ്ട്. അറുപതോളം വീടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നതായാണ് വിവരം.

കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാലി അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. കഴിഞ്ഞ ജനുവരിയിലുണ്ടായ ഭൂകമ്പത്തില്‍ 105 പേര്‍ മരിക്കുകയും 6500 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

Exit mobile version