പ്രിയതമയ്ക്കായി കരുതിവച്ച സ്‌നേഹസമ്മാനം നല്‍കാനായത് ഒന്നരപതിറ്റാണ്ടിനുശേഷം; ഹൃദയസ്പര്‍ശിയായ പ്രണയകഥ

പ്രിയതമയ്ക്കായി കരുതിവച്ച സ്‌നേഹസമ്മാനം കൈമാറുന്നത് നീണ്ട പതിനെട്ടുവര്‍ഷത്തിനിപ്പുറം. ആ സ്‌നേഹത്തിന്റെ ഹൃദയസ്പര്‍ശിയായ കഥയാണ് സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്. പലസ്തീനിലെ ഇമാദ് അല്‍ ദിന്‍ സഫ്താവി എന്നയാളാണ് ആ നിര്‍ഭാഗ്യവാന്‍.

ദുബായില്‍ നിന്നും ഗസ്സയിലേക്ക് മടങ്ങുന്നതിനിടെ സഫ്താവി ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് 18 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ സഫ്താവി തന്റെ ഭാര്യക്ക് നല്‍കിയ സമ്മാനമാണ് നോവിന്റെ കൗതുകം പകരുന്നത്.

ദുബായില്‍ നിന്നും പ്രിയതമയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പുറത്ത് വാങ്ങിയ മൊബൈല്‍ ഫോണ്‍ 18 വര്‍ഷമായി തടവറയില്‍ കഴിയുമ്പോഴും സൂക്ഷിക്കുകയായിരുന്നു സഫ്താവി.

2000ല്‍ ദുബായില്‍ നിന്നും ഗസ്സയിലേക്ക് മടങ്ങുന്നതിനിടെയാണ് റഫ അതിര്‍ത്തിയില്‍ വെച്ച് സഫ്താവി ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. ഇസ്രായേല്‍ സൈന്യം സഫ്താവിയുടെ മുഴുവന്‍ സാധനങ്ങളും അന്ന് പിടിച്ചെടുത്തിരുന്നു. സൈന്യത്തെ വെട്ടിച്ചും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത് ഒരു നാള്‍ ആ സമ്മാനം തന്റെ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു.

ഇക്കഴിഞ്ഞ 12ാം തീയതിയാണ് സഫ്താവി ജയില്‍ മോചിതനായത്. വിട്ടയക്കുമ്പോള്‍ രണ്ടായിരത്തില്‍ പിടിച്ചെടുത്ത എല്ലാ വസ്തുക്കളും അധികൃതര്‍ വിട്ടു നല്‍കി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യക്ക് സമ്മാനിക്കാനിരുന്ന ആ നോക്കിയ ഫോണ്‍ തന്റെ ഉമ്മക്ക് സമ്മാനിക്കുന്ന ചിത്രം മകള്‍ ആണ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് നോക്കിയ മൊബൈല്‍ ഫോണിനു പിന്നിലെ കഥ ലോകം അറിയുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും.

Exit mobile version