സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം രാജിവെച്ച് സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി

കോപ്പന്‍ഹേഗന്‍ : സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി എന്ന ആഹ്‌ളാദം നിമിഷായുസ്സിലൊടുങ്ങി. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സണ്‍ (54) രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മണിക്കൂറുകള്‍ക്കകം രാജി വെച്ചു.

ധനബില്‍ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതുമാണ് രാജിക്ക് കാരണമായത്. പെന്‍ഷന്‍ വര്‍ധനയുമായി ബന്ധപ്പെട്ട് ഇടതു പാര്‍ട്ടിയുമായി അവസാനനിമിഷം രാഷ്ട്രീയധാരണയുണ്ടാക്കിയാണ് 349 അംഗ പാര്‍ലമെന്റില്‍ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത്. 174 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ നാമനിര്‍ദേശം തള്ളാന്‍ കുറഞ്ഞത് 175 എതിര്‍വോട്ട് വേണം. മുന്‍ നീന്തല്‍ ചാംപ്യനായ മഗ്ദലെന 1996ല്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണ് രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്.

ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ രാജി വയ്ക്കാന്‍ താല്പര്യമുള്ളതായി മഗ്ദലെന സ്പീക്കറെ അറിയിക്കുകയായിരുന്നു. ഏതെങ്കിലും സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ സ്ഥാനമൊഴിയുകയാണ് പതിവെന്നും എല്ലാവരാലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സര്‍ക്കാരിനെ നയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Exit mobile version