ടോക്കിയോയില്‍ ജോക്കറുടെ വേഷത്തിലെത്തി യുവാവിന്റെ ആക്രമണം, ട്രെയിനിന് തീയിട്ടു : 17 പേര്‍ക്ക് പരിക്ക്

ടോക്കിയോ : ജപ്പാനിലെ ടോക്കിയോയില്‍ ട്രെയിനിനുള്ളില്‍ യുവാവിന്റെ ആക്രമണം. ബാറ്റ്മാനിലെ വില്ലന്‍ ജോക്കറിന്റെ വേഷത്തിലെത്തി ആക്രമണം നടത്തിയ യുവാവ് ട്രെയിനിന് തീയിടുകയും യാത്രക്കാര്‍ക്ക് നേരെ കത്തിവീശുകയും ചെയ്തു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹാലോവീന്‍ ദിനമായ ഇന്നലെ വൈകുന്നേരത്തോടെ ആഘോഷങ്ങള്‍ക്ക് പോയ ആളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുത്തേറ്റ 60 വയസുകാരന്റെ നില ഗുരുതരമാണ്. ഇരുപത്തിനാല്കാരനായ പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടി. റെയില്‍വേ സ്റ്റേഷനില്‍ കിയോ ലൈന്‍ ട്രെയിനിന്റെ ജനലുകള്‍ വഴി യാത്രക്കാര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവശേഷം പ്രതി ആളൊഴിഞ്ഞ ട്രെയിനില്‍ ഇരിക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രെയിനില്‍ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം.

ഹാലോവീന്‍ ആഘോഷമാണെന്നാണ് പലരും ആദ്യം വിചാരിച്ചത്. പിന്നീട് രക്തക്കറ പുരണ്ട കത്തിയുമായി യുവാവ് നടക്കുന്നത്‌ കണ്ടതോടെ സ്‌റ്റേഷനിലുണ്ടായിരുന്നവരും പരിഭ്രാന്തരാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. കമ്പനി അധികൃതര്‍ ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രെയിനില്‍ അക്രമമുണ്ടായത്.

Exit mobile version