കാമുകിയ്ക്ക് പരീക്ഷാപ്പേടി, പെണ്‍വേഷത്തില്‍ പരീക്ഷ എഴുതാനെത്തിയ കാമുകന്‍ കൈയ്യോടെ പിടിയില്‍

കാമുകിയ്ക്ക് പരീക്ഷാപ്പേടി, പകരം പെണ്‍വേഷം കെട്ടി പരീക്ഷയെഴുതാനെത്തിയ കാമുകന്‍ കൈയ്യോടെ പിടിയില്‍. ആഫ്രിക്കയിലെ സെനഗലിലാണ് സംഭവം.

22കാരനായ ഖാദിം എംബാപ്പെയാണ് 19കാരിയായ കാമുകിക്ക് വേണ്ടി ആള്‍മാറാട്ടത്തിന് തയ്യാറായത്. തോല്‍ക്കുമോയെന്ന ഭയം കാരണം പെണ്‍കുട്ടി പരീക്ഷയെഴുതാന്‍ തയ്യാറായില്ല. ഇതോടെ, വേഷം മാറി പരീക്ഷയെഴുതാന്‍ ഖാദിം എംബാപ്പെ തീരുമാനിച്ചു. ഗാസ്റ്റണ്‍ ബര്‍ജര്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ് എംബാപ്പെ.

മൂന്ന് പരീക്ഷകള്‍ ആള്‍മാറാട്ടം നടത്തി ഇയാള്‍ എഴുതിയെങ്കിലും നാലാം ദിവസം സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ എംബാപ്പെയെ പിടികൂടി. തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്തു.

കാമുകിയോടുള്ള പ്രണയം കാരണമാണ് ആള്‍മാറാട്ടത്തിന് തയ്യാറായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ വിലക്കും അഞ്ച് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version