ഹെയ്തി ഭൂചലനം : മരണം 1297 ആയി,ആറായിരത്തോളം പേര്‍ക്ക് പരിക്ക്

പോര്‍ട്ട് ഓഫ് പ്രിന്‍സ് : കരീബിയന്‍ ദ്വീപു രാഷ്ട്രമായ ഹെയ്തിയില്‍ രണ്ട് തവണയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1297 ആയി. ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്-ഒ-പ്രിന്‍സില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള പെറ്റിറ്റ് ത്രൂ നിപ്പസ് ആണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ തുടര്‍ചലനങ്ങളും രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂചലനവും ഉണ്ടായി. പോര്‍ട്ട്-ഒ-പ്രിന്‍സില്‍ വരെ പ്രകമ്പനമുണ്ടായതായാണ് വിവരം.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഹെയ്തി തീരത്ത് സുനാമിയോ മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ഗ്രെയ്‌സ് ചുഴലിക്കാറ്റ് തിങ്കളാഴ്ച ഹെയ്തിയില്‍ എത്തുമെന്നാണ് പ്രവചനം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

2010 ജനുവരിയില്‍ റിക്ടര്‍ സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ മരിച്ചിരുന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേര്‍ ഭവനരഹിതരായി.

Exit mobile version