കോവിഡിന് വാക്‌സിന്‍ മാത്രമല്ല, ഇനി ഗുളികയും: പരീക്ഷണം നടക്കുകയാണെന്ന് ഫൈസര്‍; വിജയിച്ചാല്‍ ഈ വര്‍ഷം തന്നെ മരുന്ന് വിപണിയില്‍

വാഷിങ്ടണ്‍: കോവിഡിന് വാക്‌സിന്‍ മാത്രമല്ല, ഇനി ഗുളികയും. കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത മരുന്ന് കമ്പനികളിലൊന്നായ ഫൈസര്‍ ആണ് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന്, ഗുളിക രൂപത്തില്‍ വികസിപ്പിക്കുന്നത്.

അമേരിക്കയിലും ബല്‍ജിയത്തിലും ഉള്ള ഫൈസറിന്റെ നിര്‍മ്മാണ യൂണിറ്റുകളില്‍ ഇതിന്റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് ഫൈസറിന്റെ കോവിഡിനുള്ള ഗുളികയുടെ പരീക്ഷണം നടക്കുന്നത്.

പരീക്ഷണം വിജയകരമായാല്‍ ഈ വര്‍ഷം അവസാനം തന്നെ മരുന്ന് വിപണിയിലെത്തിക്കുമെന്ന് ഫൈസര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. 60 പേരിലാണ് ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബൈയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിനാണ് അമേരിക്ക ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.

Exit mobile version