സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കനും മട്ടനുമില്ല; മാംസവിഭവങ്ങള്‍ വിലക്കി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപ്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കിയ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മെനുവിലാണ് ഇറച്ചി വിഭവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ലക്ഷദ്വീപിലെ മുഴുവന്‍ സ്‌കൂളിലേക്കുമായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ച പുതിയ ഉച്ചഭക്ഷണ മെനുവാണിത്. അരി, പച്ചക്കറി, ധാന്യങ്ങള്‍, പഴം എന്നിവക്കൊപ്പം മത്സ്യ വിഭവങ്ങള്‍ കൂടി അനുവദിക്കുന്ന പട്ടികയില്‍ എല്ലാ തരം മാംസങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു.

നിലവിലെ മെനുവില്‍ ഉണ്ടായിരുന്ന ചിക്കനും മട്ടനും എടുത്ത് കളഞ്ഞാണ് പുതിയ മെനു തയ്യാറാക്കിയത്. ഭക്ഷണ കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലില്‍ ദ്വീപിലെ സാമൂഹിക പ്രവര്‍ത്തകര്‍ ദുരൂഹത ആരോപിച്ചു.

വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനം മറികടന്നാണ് ലക്ഷദ്വീപ് ഭരണകൂടം മാംസ വിഭവങ്ങള്‍ ഒഴിവാക്കിയത്. സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണ ചുമതല കൂടി ദ്വീപിനു പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതായും സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Exit mobile version