ഒരു ലിറ്റര്‍ പെട്രോളിന് ഇവിടെ 1.45 രൂപ മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില സെഞ്ചുറി തികച്ചിരിക്കുകയാണ്. തുടര്‍ട്ടയായുള്ള വിലവര്‍ധയോടെ കേരളത്തില്‍ പെട്രോളിന് 92.46 രൂപയും ഡീസലിന് 87.87 രൂപയുമാണ് പുതിയ വില.

അതേസമയം, ഒരു ലിറ്റര്‍ പെട്രോള്‍ രണ്ട് രൂപയ്ക്ക് കിട്ടിയാലെങ്ങനെയുണ്ടാകും. സംഭവം അതിയശോക്തിയൊന്നുമല്ല സത്യമാണ്. കൃത്യം 1.45 രൂപ കൊടുത്താല്‍ ഒരു ലിറ്റര്‍ കിട്ടും വെനെസ്വേലയില്‍.

ലോകത്ത് ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യമാണ് തെക്കേ അമേരിക്കന്‍ രാഷ്ട്രമായ വെനെസ്വേല. പെട്രോള്‍ ലിറ്ററിന് വെറും 1.45 രൂപയാണ് (0.02 യു.എസ് ഡോളര്‍) വെനസ്വേലയിലെ വില.

പ്രമുഖ ക്രൂഡോയില്‍ ഉല്‍പ്പാദക രാജ്യമായ വെനസ്വേലയില്‍ ഏറ്റവും വില കുറഞ്ഞ വസ്തുക്കളിലൊന്നാണ് പെട്രോള്‍. ഇത്ര കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്ന വെനസ്വേല ഒരു സമ്പന്ന രാജ്യമായിരിക്കുമെന്ന് കരുതേണ്ട. ഒരുകാലത്ത് സമ്പന്ന രാജ്യമായിരുന്ന വെനസ്വേല ഇന്ന് ലാറ്റിനമേരിക്കയിലെ ദരിദ്ര്യ രാജ്യങ്ങളിലൊന്നാണ്.

നാണയപ്പെരുപ്പം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മറ്റ് അവശ്യസാധനങ്ങള്‍ക്കെല്ലാം വന്‍ വിലയാണ് ഇവിടെ. അനിയന്ത്രിത പണപ്പെരുപ്പവും പട്ടിണിയും ഒക്കെച്ചേര്‍ന്ന് വെനസ്വേലയിലെ ജനജീവിതത്തെ തകിടംമറിച്ചിരിക്കുകയാണ്.

താഴ്ന്ന പെട്രോള്‍ വിലയില്‍ രണ്ടാമതുള്ളത് ഏഷ്യന്‍ രാജ്യമായ ഇറാനാണ്. നാല് രൂപ 50 പൈസ കൊടുത്താല്‍ ഇറാനില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കും. അംഗോള, അള്‍ജീരിയ, കുവൈത്ത്, സുഡാന്‍, കസഖ്‌സ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്നവയുടെ പട്ടികയില്‍ പിന്നീടുള്ളത്.

അതേസമയം, പെട്രോളിന് ഏറ്റവും കൂടുതല്‍ വില ഹോങ്കോങിലാണ്. 174 ഇന്ത്യന്‍ രൂപക്കാണ് ഹോങ്കോങില്‍ പെട്രോള്‍ ലഭിക്കുക. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് (148 രൂപ), നെതര്‍ലന്‍ഡ്‌സ് (147.38 രൂപ) എന്നിവയാണ് പിന്നാലെയുള്ളത്.

Exit mobile version