ഓക്‌സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്‌സിനും അനുമതി നല്‍കി യുകെ; വിതരണം ഉടന്‍

ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന് യുകെ അംഗീകാരം നല്‍കി.വിതരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് യു.കെ.

ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കല്‍ പഠനറിപ്പോര്‍ട്ടുകളനുസരിച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനീകയും ചേര്‍ന്ന വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. യു.കെ അനുമതി നല്‍കിയതോടെ ഇന്ത്യയും വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഫൈസര്‍ വാക്‌സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊവിഡ് ഇന്ത്യയില്‍ 20 പേര്‍ക്ക് സ്ഥിരീകരിച്ചു.സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്.

പുതിയ വൈറസ് വകഭേദം ബ്രിട്ടനു പുറമേ ഇന്ത്യ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.

Exit mobile version