ഡിസംബര്‍ മധ്യത്തോടെ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ആരംഭിച്ചേക്കുമെന്ന് അമേരിക്ക

covid vaccine usa

വാഷിങ്ടണ്‍: ഡിസംബറില്‍ മധ്യത്തോടെ കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് അമേരിക്ക. യുഎസ് ഗവണ്‍മെന്റ് കൊറോണവൈറസ് വാക്സിന്‍ എഫര്‍ട്ട് തലവന്‍ ഡോ. മോന്‍സെഫ് സ്ലവോയി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഡിസംബറില്‍ വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ആരംഭിച്ചേക്കുമെന്ന സൂചന നല്‍കിയത്.

ഫൈസറും മൊഡേര്‍ണയും കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി എഫ്ഡിഎയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ അവകാശവാദം.

ഡിസംബര്‍ എട്ടുമുതല്‍ 10വരെ എഫ്ഡിഎ ഫൈസര്‍, മൊഡേണ വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. അനുമതി നല്‍കി 24 മണിക്കൂറിനുള്ളില്‍ വാക്സിനേഷന്‍ നടപടികള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വിതരണത്തിന് ഡിസംബര്‍ 11നോ 12നോ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം 1.98 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

Exit mobile version