യാത്രക്കാരന് ഹൃദയാഘാതം; ഇന്ത്യയിലേയ്ക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കറാച്ചി: യാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്ത് ഇറക്കി. യാത്രക്കാരന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശേഷം, മണിക്കൂറുകള്‍ വൈകിയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. റിയാദ്-ന്യൂഡല്‍ഹി ഗോ എയര്‍ വിമാനമാണ് അടിയന്തരമായി പാകിസ്താനില്‍ ഇറക്കിയത്. 179 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തില്‍ നിന്ന് അടിയന്തര ലാന്‍ഡിങിന് അഭ്യര്‍ത്ഥന നല്‍കിയ ഉടന്‍ തന്നെ പാകിസ്താന്‍ അധികൃതര്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. കറാച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയ ശേഷം യാത്രക്കാരന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.

സൗദി അറേബ്യയില്‍ ദീര്‍ഘകാലമയി ജോലി ചെയ്തുവരികയായിരുന്ന ഉത്തര്‍പ്രദേശ് ബിജ്നോര്‍ സ്വദേശിയായ നൗഷാദ് എന്നയാളാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നൗഷാദിന്റെ മൃതദേഹം ബുധനാഴ്ച വൈകീട്ടോടെ പാകിസ്താനില്‍ നിന്ന് ബിജ്നോറിലെത്തിച്ചു.

Exit mobile version