കൊവിഡ് ബാധിതരായ അമ്മമാരിൽ നിന്നും നവജാത ശിശുക്കൾക്ക് രോഗം പകരാൻ സാധ്യത കുറവ്; പുതിയ പഠനം

ന്യൂയോർക്ക്: കൊവിഡ് ബാധിതരായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യുഎസിലെ കൊളംബിയ സർവകലാശാലയുടെ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും ശൈശവ ദശയിലായതിനാൽ തന്നെ ഈ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.

മാർച്ച് 13 മുതൽ ഏപ്രിൽ 24 വരെ കൊവിഡ് ബാധിതരായ 101 അമ്മമാരെയാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇർവിങ് മെഡിക്കൽ സെന്ററിലെ ഗവേഷകർ പഠനത്തിന് വിധേയരാക്കിയത്. ഈ ഗവേഷണഫലം ജമാ പീഡിയാട്രിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ പാർപ്പിച്ചത്. ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉൾപ്പടെയുള്ളകാര്യങ്ങൾ അനുവദിക്കുകയും ചെയ്തു. ഗർഭാവസ്ഥയിൽ അമ്മമാരിൽനിന്ന് കുട്ടികളിലേക്ക് രോഗം പകർന്നതായി കണ്ടെത്തിയില്ല.

കുഞ്ഞുങ്ങളെല്ലാം പൂർണ്ണ ആരോഗ്യവാനാണെന്നും രണ്ടുപേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ലേഖനമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫിബാനർമാൻ പറഞ്ഞു.

മുലയൂട്ടുമ്പോഴും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണം ഇൾപ്പടെയുള്ള കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കൾക്ക് രോഗപ്രധിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version