ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു ചരിത്രപ്രാധാന്യമുള്ള നിര്‍മിതി കൂടി മുസ്ലിം ആരാധനാലമാക്കുന്നു, ചോറ മ്യൂസിയം മുസ്ലിം ആരാധനയ്ക്കായി വിട്ടു നല്കണമെന്ന് തുര്‍ക്കി പ്രസിഡന്റ്

തുര്‍ക്കിയില്‍ മറ്റൊരു ചരിത്രപ്രാധാന്യമുള്ള നിര്‍മിതി കൂടി മുസ്ലിം ആരാധനാലയമാക്കി മാറ്റാനൊരുങ്ങി എര്‍ദോഗന്‍ ഭരണകൂടം. ചരിത്ര പ്രസിദ്ധമായ നിര്‍മാണവിസ്മയം ഹാഗിയ സോഫിയ, ഭരണകൂടം മുസ്ലിം ദേവാലയമാക്കിയത് നേരത്തെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

തുര്‍ക്കിയിലെ പ്രശസ്തമായ ചോറ മ്യൂസിയമാണ് മുസ്ലിം ആരാധനാലയമാക്കി മാറ്റുന്നത്. ചര്‍ച്ച് ഓഫ് സെന്റ് സേവ്യര്‍ എന്നായിരുന്നു ഈ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പേര്. ചുവര്‍ചിത്രങ്ങളാലും കൊത്തുപണികളാലും സമ്പന്നമാണ് ചരിത്രത്തില്‍ ഇടംനേടിയ ഈ കെട്ടിടം.

മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ പള്ളിയും പിന്നീട് ഈ മ്യൂസിയവുമായ ഈ നിര്‍മിതി കോടതി ഉത്തരവ് പ്രകാരം മുസ്ലിം ആരാധനയ്ക്കായി വിട്ടു നല്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

നാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി 1453 ല്‍ ഓട്ടോമന് ഭരണകാലത്തു മുസ്ലിം ദേവാലയമാക്കുകയായിരുന്നു. 1945 ല്‍ ഇത് മ്യൂസിയമാക്കി. വിശാലമായ താഴികക്കുടത്തിന്റെ താഴെ മേല്‍ക്കൂരയില്‍, മൊസൈക്കിലും മറ്റും കൊത്തിയെടുത്ത ചരിത്ര സംഭവങ്ങള്‍, നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു.

ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് പുതുക്കി നിര്‍മിച്ചിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇസ്തംബുള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം ദേവാലയമാക്കുകയായിരുന്നു.

ബൈസന്റൈന്‍ കാലത്തു നിര്‍മിച്ച പ്രശസ്തമായ ഹാഗിയ സോഫിയ കഴിഞ്ഞ മാസം മുസ്ലിം ആരാധനാലയമാക്കിയതിനെത്തുടര്‍ന്ന് ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടവും മുസ്ലീം ആരാധനാലയമാക്കുന്നത്.

Exit mobile version