യുഎസില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു

വാഷിംഗ്ടണ്‍: യുഎസില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച നായ ചത്തു. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായയാണ് വൈറസ് ബാധയെ തുടര്‍ന്ന് ചത്തത്. ഏപ്രില്‍ മാസത്തിലാണ് നായയ്ക്ക് ശ്വസന പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. പിന്നീട് മാസങ്ങളോളം നടത്തിയ ചികിത്സയ്ക്ക് ഫലമില്ലാതാവുകയായിരുന്നു.

മെയ് മാസത്തില്‍ മൃഗഡോക്ടര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് ബഡ്ഡിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നായുടെ ഉടമയായ റോബര്‍ട്ടിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായി നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ നായുടെ ഉടമകളെ തിരിച്ചറിഞ്ഞിരുന്നില്ല. ഏപ്രില്‍ മാസത്തോടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബഡ്ഡിയുടെ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. ബഡ്ഡി രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതേ സമയം ബഡ്ഡിക്ക് കാന്‍സര്‍ ബാധിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏഴ് വയസാണ് നായയ്ക്ക്.

Exit mobile version