പാതി വേവിച്ച മീന്‍ കഴിച്ചു, മാസങ്ങള്‍ക്ക് ശേഷം വയറ്റില്‍ നിറയെ മുഴകള്‍, അമ്പത്തിയഞ്ചുകാരന് കരളിന്റെ പാതി ഭാഗം നഷ്ടമായി

ബെയ്ജിങ്: പാതി വേവിച്ച മീന്‍ കഴിച്ച അമ്പത്തഞ്ചുകാരന്റെ കരളിന്റെ പാതി നഷ്ടപ്പെട്ടു. ചൈനയിലാണ് മനുഷ്യരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം. കരളിനുള്ളില്‍ ഫ്‌ളാറ്റ് വേംസ് മുട്ടയിട്ടതിനെ തുടര്‍ന്നാണ് കരളിന്റെ പാതി ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നത്.

ടൈംസ് നൗ ന്യൂസ് ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വയറുവേദനയും വിശപ്പില്ലായ്മയും വയറിളക്കവും തളര്‍ച്ചയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാലുമാസത്തോളമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഇദ്ദേഹം ആശുപത്രി അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് സ്‌കാനിങ് നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി. ഈ ആവരണത്തിന് മുകളില്‍ മുഴകളും വളരാന്‍ തുടങ്ങിയിരുന്നു.തുടര്‍ന്ന് വിശദ പരിശോധനയ്ക്കു ശേഷം, ഇദ്ദേഹത്തിന് ക്ലോണോര്‍ക്കിയാസിസ്(പാരസൈറ്റിക് ഫ്‌ളാറ്റ് വേംസ് മൂലം ഉണ്ടാകുന്ന രോഗം) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കരളിനു മീതേ രൂപപ്പെട്ട ആവരണത്തില്‍നിന്ന് ദ്രാവകം നീക്കം ചെയ്യാനും അതിലൂടെ അതിന്റെ വലിപ്പം കുറയ്ക്കാനും ഡോക്ടര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് മൂന്നാഴ്ചയ്ക്കു ശേഷവും കരളില്‍ നേരത്തെയുണ്ടായിരുന്ന മുഴകള്‍ അതേപടി തുടര്‍ന്നു. ഇതേതുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.

തുടര്‍ന്ന് കരളിന്റെ രോഗബാധിതമായ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നീക്കം ചെയ്ത ഭാഗത്ത് ഫ്‌ളാറ്റ് വേംസിന്റെ നിരവധി മുട്ടകളും കണ്ടെത്തി. സ്വദേശത്തുവെച്ച് താന്‍ മതിയായ വിധം പാകം ചെയ്യാത്ത മീന്‍ കഴിച്ചിരുന്നുവെന്ന് രോഗി ഡോക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു.

മീനിനുള്ളില്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റ് വേംസ്, രോഗിയുടെ ശരീരത്തിലെത്തി കരളില്‍ മുട്ടയിട്ടതാവാം എന്നാണ് കരുതുന്നത്. സംഭവം ഡോക്ടര്‍മാരേയും ജനങ്ങളെയും ഒന്നടങ്കം അമ്പരപ്പിച്ചു.

Exit mobile version