‘സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹമാണ്, തന്നേക്കാള്‍ അധികം ദേശത്തെ സ്‌നേഹിക്കുന്ന ആരുമില്ല’; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹമാണെന്നും തന്നേക്കാള്‍ അധികം ദേശത്തെ സ്‌നേഹിക്കുന്ന ആരുമില്ലെന്ന്് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാസ്‌ക് ധരിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് ട്രംപ് ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് രാജ്യത്തെ ജനങ്ങളാണെന്നും ഒരിക്കലും ഞാന്‍ അവരെ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ മാസ്‌ക് അണിഞ്ഞ് ദേശഭക്തനാണെന്ന അവകാശവാദവുമായി ട്രംപ് എത്തിയിരിക്കുന്നത്.

‘ചൈനയുടെ വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടാണ്. നിരവധി ആളുകള്‍ പറയുന്നുണ്ട് ദേശസ്‌നേഹമുള്ളവര്‍ മാസ്‌ക് ധരിക്കുമെന്ന്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്‌ക് ധരിക്കുന്നത് രാജ്യസ്‌നേഹമാണ്. എന്നേക്കാള്‍ അധികം ദേശത്തെ സ്‌നേഹിക്കുന്ന ആരുമില്ല’ എന്നാണ് മാസ്‌ക് ധരിച്ച ചിത്രത്തിനോടൊപ്പം ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാസ് ധരിച്ച് പൊതുവേദികളില്‍ വരാന്‍ ട്രംപ് വിമുഖത കാണിച്ചിരുന്നു. എന്നാല്‍ മരണസംഖ്യ കൂടിയതോടെയാണ് മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിലപാടില്‍ ട്രംപ് അയവ് വരുത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൈനിക ആശുപത്രി സന്ദര്‍ശന വേളയിലാണ് ട്രംപ് പൊതുവേദിയില്‍ മാസ്‌ക് ധരിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

Exit mobile version