ലോക്ക്ഡൗണ്‍ തീര്‍ന്നാലും വീട്ടിലിരുന്ന് ജോലി ചെയ്യാം; 10 വര്‍ഷം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് ഫേസ്ബുക്ക്

വാഷിംങ്ടണ്‍: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങിയാലും വര്‍ക്ക് ഫ്രം ഹോം തുടരുമെന്ന് ഫേസ്ബുക്ക്. നിലവില്‍ 2020 അവസാനം വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അത് കഴിഞ്ഞാലും ജീവനക്കാരെ സ്ഥിരമായി ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം.

ഇതുവഴി ജീവനക്കാരെ ഓഫീസുകളില്‍ കേന്ദ്രീകരിക്കാതെ ഭൂമിശാസ്ത്ര വൈവിധ്യവല്‍ക്കരണം കൊണ്ടുവരാനാണ് സുക്കര്‍ബര്‍ഗിന്റെ ശ്രമം. ഈ നീക്കത്തിലൂടെ പകുതിയോളം ജീവനക്കാര്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഓഫീസില്‍ വരാതെ ജോലി ചെയ്യാം. ദി വെര്‍ജിന് നല്‍കിയ അഭിമുഖത്തിലാണ് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇത് വളരെ ആലോചിച്ചും ഉത്തരവാദിത്വത്തോടെയും ചെയ്യേണ്ടതാണ്. അതുകൊണ്ട് കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്ക് അകലെ നിന്നുള്ള ജോലി അനുവദിക്കാനാണ് തീരുമാനം. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്ഥിരം വര്‍ക്ക് ഫ്രം ഹോമിനായി അപേക്ഷിക്കാനാവും. ജീവനക്കാരെ അവരുടെ പ്രകടനത്തിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. അതുകൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അനുഭവ പരിചയമുള്ളവരുമായ ആളുകളെയാണ് അതിന് അനുവദിക്കുക.

പരിശീലനം ലഭിക്കുന്നതിന് ഓഫീസില്‍ വരേണ്ടത് അനിവാര്യമായതിനാല്‍ തുടക്കക്കാര്‍ക്ക് ഓഫീസില്‍ വരേണ്ടി വരും. നിലവില്‍ ഓഫീസുകള്‍ക്ക് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നതിന് കമ്പനി ചെലവ് നല്‍കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറുമ്പോള്‍ അതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട് എന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്തെ അനുഭവത്തില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതില്‍ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങളില്ല, കാര്യങ്ങള്‍ അനുകൂലമാണ്. സുക്കര്‍ബര്‍ഗ് പറഞ്ഞു. ജനങ്ങള്‍ക്ക് കുറച്ച് കാലത്തേക്ക് കൂടി സാമൂഹിക അകലം പാലിക്കേണ്ടി വന്നേക്കാം. അങ്ങനെ വന്നാല്‍ ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിന് സാധിക്കാതെ വരും. അത്തരം ജീവനക്കാര്‍ക്ക് കുറച്ച് നാളത്തേക്ക് കൂടി അകലെ നിന്നുള്ള ജോലി അവനുവദിക്കും. അതിന്റെ നല്ലവശം ആണ് ഞാന്‍ കാണുന്നത്. ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ സ്വന്തം താമസസ്ഥലങ്ങളില്‍ നിന്നും ജോലി ചെയ്യാന്‍ ഫേസ്ബുക്ക് അനുവദിക്കും.

ഈ പുതിയ തൊഴില്‍ സംസ്‌കാരത്തെ കുറിച്ചുള്ള അജ്ഞത ഉണ്ടെങ്കിലും അതിനെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത് എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. തൊഴിലവസരത്തിനായി ആളുകളെ നഗരങ്ങളിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം സ്വന്തം സ്ഥലങ്ങളില്‍ നിന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്നത് നല്ലതായിരിക്കും. ഇത് എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കും. കൂടാതെ ഇതിന് വലിയൊരു പാരിസ്ഥിതിക വശമുണ്ടെന്ന് ഞാന്‍ കരുതുന്നു. ആളുകള്‍ യാത്ര ചെയ്യുന്നില്ല, വിമാനയാത്ര നടത്തുന്നില്ല. കോവിഡ് ആരംഭിച്ചതിനുശേഷം വിഷ വാതക വികിരണം വന്‍തോതില്‍ കുറയുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് പുതിയ സ്ഥിതിവിവരക്കണക്കുകള്‍ ഉണ്ട്. അത് അങ്ങനെ തന്നെ തുടരണം എന്നില്ല.

എന്നാല്‍ 2020 ല്‍ ആറ്റത്തിനേക്കാള്‍ വേഗത്തില്‍ ബിറ്റുകള്‍ ചലിപ്പിക്കാനാവും. അതിനാല്‍ വാഹനത്തിലിരിക്കുന്നതിന് പകരം വിര്‍ച്വല്‍ റിയാലിറ്റിയിലൂടെയും വീഡിയോ ചാറ്റിലൂടെയുമെല്ലാം നമുക്ക് സ്വയം ടെലിപോര്‍ട്ട് ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version