സ്ഥിതി അതീവ ഗുരുതരം, ലോകത്താകമാനം 24 മണിക്കൂറിനിടെ 1.06ലക്ഷം പുതിയ കൊറോണ കേസുകള്‍, ഏറ്റവുംകൂടുതല്‍ രോഗബാധ അമേരിക്കയില്‍

വാഷിങ്ടണ്‍: ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 51.89 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.06ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.

ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. ഒറ്റ ദിവസം ലോകത്താകെ മരിച്ചത് 4,853 പേരാണ്. 3.34 ലക്ഷം പേരാണ് കൊറോണ ബാധിതരായി ഇതുവരെ ലോകത്താകെ മരണപ്പെട്ടത്. ലോകത്തെ ആകെയുള്ള രോഗികളില്‍ 45,635 പേര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. അതേ സമയം 20.79 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്നത് അല്‍പ്പം പ്രതീക്ഷ നല്കുന്ന കണക്കാണ്.

അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. വ്യാഴാഴ്ചയും ഏറ്റവുംകൂടുതല്‍ രോഗബാധ അമേരിക്കയിലാണ്. 28,044 പുതിയ കേസുകളാണ് അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ടുണ്ടായത്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1,378 പേരാണ് മരിച്ചത്.

ബ്രസീലീല്‍ 1153 പേര്‍ മരിച്ചു. യൂറോപ്പില്‍ സ്ഥിതിഗതികള്‍ ഒന്ന് അയഞ്ഞപ്പോള്‍ തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമാണ് വൈറസ് ഇപ്പോള്‍ പിടിമുറുക്കുന്നത്. തെക്കേ അമേരിക്കയില്‍ കൂടുതല്‍ രോഗബാധയും മരണവും ബ്രസീലിലാണ്. സ്‌പെയിനിനെയും മറികടന്ന് ബ്രസീല്‍ രോഗബാധയില്‍ ലോകത്ത് മൂന്നാംസ്ഥാനത്തെത്തി.

ബ്രസീലില്‍ മരണം ഇരുപതിനായിരം കടന്നു. ബ്രസീലില്‍ 16,730 പേര്‍ക്കും റഷ്യയില്‍ 8,849 പേര്‍ക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. പെറു, മെക്‌സിക്കോ, ചിലി എന്നീ രാജ്യങ്ങളിലാണ് തെക്കേ അമേരിക്കയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ കൂടുതല്‍ രോഗികളുള്ളത്.

രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍

അമേരിക്ക 16.20 ലക്ഷം 96,314
റഷ്യ 3.18 ലക്ഷം 3099
ബ്രസീല്‍ 3.10ലക്ഷം 20,047
സ്‌പെയിന്‍ 2.80ലക്ഷം 27,940
യുകെ 2.50ലക്ഷം 36,042
ഇറ്റലി 2.28ലക്ഷം 32,486
ഫ്രാന്‍സ് 1.81ലക്ഷം 28,215
ജര്‍മ്മനി 1.79ലക്ഷം 8,309
തുര്‍ക്കി 1.54 ലക്ഷം 4,249
ഇറാന്‍ 1.29ലക്ഷം 7,249
ഇന്ത്യ 1.18ലക്ഷം 3,584
പെറു 1.09ലക്ഷം 3,148
ചൈന 82,967 4,634

Exit mobile version