2,153,620 പേര്‍ക്ക് വൈറസ് ബാധ, 143,844 മരണം, കൊറോണയില്‍ വിറങ്ങലിച്ച് ലോകം; 56,602 പേരുടെ ആരോഗ്യസ്ഥിതി അതീവഗുരുതരം

വാഷിങ്ടണ്‍: ലോകരാജ്യങ്ങളെ കീഴടക്കി പടര്‍ന്ന് പിടിച്ച് കൊറോണ വൈറസ് ഇതിനോടകം കവര്‍ന്നെടുത്തത് ഒരുലക്ഷത്തിലധികം ജീവനുകള്‍. ലോകത്താകമാനം 21 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്രത്തോളം പ്രതിരോധനടപടികള്‍ ശക്തമാക്കിയിട്ടും നിയന്ത്രിക്കാനാവാതെ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങളെ ഒന്നടങ്കം ആശങ്കയിലാക്കി.

ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം 2,153,620 ആയി ഉയര്‍ന്നു. വൈറസ് ബാധിച്ച് 143,844 പേര്‍ ഇതുവരെ മരിച്ചവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം 185 രാജ്യങ്ങളിലായി ഇതുവരെ 5,47,014 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ തുടരുന്ന 56,602 പേരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.

കൊറോണ രൂക്ഷമായി ബാധിച്ച മിക്ക രാജ്യങ്ങളിലും മരണനിരക്ക് കുറയുകയാണെങ്കിലും അമേരിക്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഗുരുതരമായി മാറുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,137 പേര്‍ മരണപ്പെട്ടു. 6,67,801 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് ലക്ഷത്തോളം രോഗികളും ന്യൂയോര്‍ക്കിലാണ്. 34,580 പേര്‍ ഇതുവരെ മരിച്ചു. കൊറോണ പരിശോധന നടത്തിയവരുടെ എണ്ണത്തില്‍ യുഎസാണ് മുന്നില്‍.

ഇതുവരെ 34 ലക്ഷത്തിലേറെ ആളുകളില്‍ പരിശോധന നടത്തി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണമിതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറ്റലിയില്‍ 22,170 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്ക് അല്‍പം കുറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 525 പേരാണ് മരിച്ചത്.

1,68,941 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. സ്‌പെയ്‌നില്‍ മരണം 19,315 ആയി വര്‍ധിച്ചു. പുതുതായി 503 മരണം റിപ്പോര്‍ട്ട് ചെയ്തു. 1,84,948 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ മരണം 18,000 ത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 13,729 ആയി. 1.37 ലക്ഷം രോഗികളുള്ള ജര്‍മനിയില്‍ മരണം 4000 പിന്നിട്ടു. ഇറാനിലും ബെല്‍ജിയത്തിലും മരണം 5000 ത്തിലേക്ക് അടുക്കുന്നു. ഇന്ത്യയില്‍ 12,759 രോഗികളാണുള്ളത്. 420 പേര്‍ മരിച്ചു.

Exit mobile version