കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണസംഖ്യ ഒരുലക്ഷം കടന്നു, 1,694,954 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ലോകത്താകമാനം കൊറോണ കവര്‍ന്നത് ഒരു ലക്ഷത്തിലധികം ജീവനുകള്‍. ലോകത്ത് കൊറോണ ബാധിച്ചുള്ള മരണസംഖ്യ 102,607 ആയി ഉയര്‍ന്നു. 1,694,954 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. യൂറോപ്പിലാണ് ആകെ മരിച്ചവരുടെ എണ്ണത്തില്‍ 70,000ത്തോളം മരണം.

30 ദിവസത്തിനിടെയാണ് 95,000 മരണവും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയരുന്നത്. മരണസംഖ്യ ഒരുലക്ഷം കടന്നതോടെ ജനങ്ങള്‍ ഒന്നുകൂടി ആശങ്കയിലായിരിക്കുകയാണ്.

കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 18,849 പേരാണ് മരിച്ചത്. 147,577 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 496,535 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണം 2000ത്തിലേറെ മരണം സംഭവിച്ചു. ആകെ മരണം 18,686. സ്‌പെയിന്‍ 16,081, ഫ്രാന്‍സ് 13,197, യുകെ 8,958 എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങള്‍. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

പുതുതായി രാജ്യത്ത് 896 കൊറോണ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും ലോകരാജ്യങ്ങള്‍ക്ക് കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ്. അതേസമയം, ലോകത്ത് ഇതുവരെ 376,102 പേരാണ് രോഗമുക്തരായത്.

Exit mobile version