കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍, നില ഗുരുതരം

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹത്തിന് ഓക്സിജന്‍ നല്‍കി വരുന്നുണ്ട്. അതേസമയം അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായിട്ടും അസുഖം ഭേദമാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബിനെയാണ് ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

ബ്രിട്ടണിലെ സെന്റ്. തോമസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ വൈറസ് ബാധയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ബ്രിട്ടനില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്.

അതേസമയം കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷ് ജനത വിജയിക്കുമെന്ന് എലിസബത്ത് രാജ്ഞി. വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നേറാന്‍ രാജ്ഞി ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കി. അറുപത്തിയെട്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

Exit mobile version