കൊവിഡ് 19; നമുക്ക് നേരിടാനുള്ളത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലം, അമേരിക്കയില്‍ വൈറസ് ബാധമൂലം രണ്ടരലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ രണ്ടരലക്ഷത്തോളം പേര്‍ മരിച്ചേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത രണ്ടാഴ്ച്ച ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കുമെന്നും വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.

‘വലിയ വേദനകള്‍ ഉണ്ടാവാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കക്കാരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’ എന്നാണ് ട്രംപ് വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞത്. അതേസമയം ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ വൈറസ് ബാധമൂലം മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്.

നിലവില്‍ മൂന്നിലൊന്നു അമേരിക്കക്കാര്‍ വൈറസ് ബാധമൂലം ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരുടെയും അഭിപ്രായം. ‘ഒരു മായാജാല വാക്സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിര്‍ണയിക്കുക’ എന്നാണ് കൊറോണ വൈറസ് റെസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറാഹ് ബിര്‍ക്സിന്‍ പറഞ്ഞത്.

അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 726 പേരാണ്. മരണനിരക്കില്‍ ചൈനയെ മറികടന്നിരിക്കുകയാണ് അമേരിക്ക. വൈറസ് ബാധമൂലം ഇതുവരെ 3,867 പേരാണ് അമേരിക്കയില്‍ മരിച്ചത്.

Exit mobile version