കൊവിഡ് 19; സാധാരണക്കാരെ സഹായിക്കാന്‍ രണ്ട് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ് ലോകത്തിന്റെ സാമ്പത്തിക ശക്തികൂടിയായ അമേരിക്ക. ഇതുവരെ എഴുന്നൂറിലധികം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പല നഗരങ്ങളും ലോക്ക് ഡൗണിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാരെ സഹായിക്കാന്‍ വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കുകയാണ് അമേരിക്ക. രണ്ട് ട്രില്ല്യണ്‍ ഡോളര്‍ ഏകദേശം രണ്ട് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിനാണ് കഴിഞ്ഞ ദിവസം യുഎസ് സെനറ്റും വൈറ്റ്ഹൗസും അംഗീകാരം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികള്‍, വ്യാവസായിക മേഖല, ആരോഗ്യ മേഖല എന്നിവക്കാണ് രക്ഷാപാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പല നഗരങ്ങളും ലോക്ക് ഡൗണ്‍ അവസ്ഥയിലാണെന്നും സാമ്പത്തിക സഹായം വേണമെന്നും വിവിധ കോണുകളില്‍ നിന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്രയും വലിയ തുകയുടെ പാക്കേജുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഈ പാക്കേജ് അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനായ എറിക് യൂലന്‍ഡ് അറിയിച്ചത്. ആളുകള്‍ക്ക് പണം നേരിട്ടാവും നല്‍കുക. ഇതിനു പുറമെ തൊഴിലില്ലാ സഹായവും നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് 367 ബില്ല്യണ്‍ ഡോളറിന്റെ സഹായവും വന്‍ വ്യവസായങ്ങള്‍ക്ക് വായ്പ ഇളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ആശുപത്രികള്‍ക്കും മതിയായ സഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സെനറ്റില്‍ ഏറെ നേരത്തെ ചര്‍ച്ചക്ക് ശേഷമാണ് രണ്ട് ട്രില്ല്യണ്‍ എന്ന തുകയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. 1930ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കയുടെ സാമ്പത്തിക ആരോഗ്യ രംഗം ഇത്ര വലിയ ആഘാതം നേരിട്ടിട്ടില്ലെന്നാണ്് സെനറ്റ് നേതാവ് മിച്ച് മക്ഗൊനല്‍ പറഞ്ഞത്.

Exit mobile version