കൊവിഡ് 19; വൈറസിന്റെ വ്യാപനത്തിന്റെ വേഗം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന

റോം: കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ വൈറസിന്റെ വ്യാപനത്തിന്റെ വേഗം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. തുടക്കത്തിലുള്ളതിനേക്കാള്‍ അതിവേഗമാണ് ഇപ്പോള്‍ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പകരുന്നതെന്ന് എന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസ് പറഞ്ഞത്. ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാവാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തത് എന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ വൈറസ് ബാധ ഉണ്ടായിരിക്കുകയാണ്. അതേസമയം വൈറസിനെ കീഴടക്കാനുള്ള പോരാട്ടം ശക്തമാക്കാന്‍ എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക അകലം ഉറപ്പുവരുത്താനായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് നിരവധി രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്താകെ 150 കോടിയിലേറെ ജനങ്ങളാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്നത്.

കൊവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം ആദ്യം അടച്ചുപൂട്ടിയ രാജ്യം ഇറ്റലിയായിരുന്നു. പിന്നാലെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 16000 കടവിഞ്ഞു. സ്‌പെയിനില്‍ മാത്രം കഴിഞ്ഞ ദിവസം മരിച്ചത് 434 പേരാണ്.

.

Exit mobile version