ശമ്പളം ഒമ്പതരക്കോടിയോളം രൂപ;എന്നിട്ടും കാന്റീനില്‍ നിന്നും സാന്റ്‌വിച്ച് മോഷ്ടിച്ചു; പ്രമുഖ ബാങ്കിങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ലണ്ടന്‍: കാന്റീനില്‍നിന്ന് ഭക്ഷണം മോഷ്ടിച്ചതിന് ഉദ്യോഗസ്ഥനെ പ്രമുഖ ബാങ്കിങ് സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സിറ്റി ഗ്രൂപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 1.32 മില്യണ്‍ ഡോളര്‍ (ഏകദേശം ഒമ്പതര കോടിയോളം രൂപ) വാര്‍ഷിക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഫിനാന്‍ഷ്യല്‍ ടൈംസ്, ഡെയ്‌ലി മെയില്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിറ്റി ഗ്രൂപ്പിന്റെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ബോണ്ട് ട്രേഡിങ് മേധാവിയായ പരാസ് ഷായെയാണ് കാന്റീനില്‍ നിന്നും ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്.

സിറ്റി ഗ്രൂപ്പിന്റെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കാന്റീനില്‍നിന്ന് സാന്റ്‌വിച്ച് അടക്കമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പരാസ് ഷാ മോഷ്ടിച്ചെന്നാണ് ആരോപണം. ഏഴുവര്‍ഷത്തോളം എച്ച്എസ്ബിസിയില്‍ ജോലിചെയ്ത ശേഷമാണ് പാരാസ് സിറ്റിഗ്രൂപ്പിന്റെ ഭാഗമാകുന്നത്. അതേസമയം പാരാസും സിറ്റി ഗ്രൂപ്പും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Exit mobile version