കോപമടങ്ങാതെ ഇറാന്‍? ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാദിലെ വ്യോമത്താവളത്തിന് നേരേയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്നാണ് വിവരം.

ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെ പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായിരിക്കുകയാണ്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ആക്രമണത്തില്‍ ഇതുവരെ 80ഓളം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്ക ഇത് നിഷേധിച്ചു. സമാധാന ചര്‍ച്ചയക്ക് ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഇറാന്‍ അത് തള്ളുകയും ചെയ്തു. സുലൈമാനി വധത്തില്‍ അമേരിക്കയ്ക്ക് തക്കതായ മറുപടി കൊടുക്കുമെന്ന് തന്നെയായിരുന്നു ഇറാന്റെ നിലപാട്.

ഇതിന് പിന്നാലെയാണ് ബലാദ് വ്യോമത്താവളത്തിന് നേരെ ഇപ്പോള്‍ ആക്രമണമുണ്ടായത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം സ്ഥിതിചെയ്യുന്നത്.എന്നാല്‍ ആക്രമണത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version