ആഴ്ചയില്‍ നാലു ദിവസം ആറുമണിക്കൂര്‍ മാത്രം ജോലി; വിപ്ലവ തീരുമാനവുമായി ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്: ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍. ആറുമണിക്കൂര്‍ വീതമുള്ള നാല് പ്രവൃത്തിദിനങ്ങളാണ് സന്ന മരിന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ എട്ട് മണിക്കൂര്‍ വീതമുള്ള അഞ്ച് പ്രവൃത്തിദിനങ്ങളാണ് ഫിന്‍ലാന്‍ഡില്‍ ഉള്ളത്.

ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തൊഴില്‍ സമയം പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പിലാക്കാനാണ് സന്ന മരിന്റെ തീരുമാനം. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിന്‍ലാന്‍ഡിന്റെ അയല്‍രാജ്യമായ സ്വീഡനില്‍ നടപ്പാക്കിയിരുന്നു.

ഇത് നടപ്പാക്കി രണ്ട് വര്‍ഷത്തിനു ശേഷം, ജീവനക്കാര്‍ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതല്‍ ഉത്പാദനക്ഷമതയുള്ളവരുമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിന്‍ലാന്‍ഡിലും ഇത് നടപ്പാക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 34ാം വയസിലാണ് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തില്‍ സന്ന മരിന്‍ എത്തിയത്. ഡിസംബര്‍ 9നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്ററി റിന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറുന്നത്.

Exit mobile version