ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു; യുഎസ് പ്രസിഡന്റിന്റെ ഭാവി ഇനി സെനറ്റ് തീരുമാനിക്കും

വാഷിങ്ടൺ: യുഎസ് ജനപ്രതിനിധിസഭ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനും നേരെ കേസുകൾ കുത്തിപ്പൊക്കാൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. 2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന വ്യക്തിയാണ് ജോ ബൈഡൻ.

യുഎസിന്റെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്. അതേസമയം, ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ബുധനാഴ്ചയും ആവർത്തിച്ചു. യുഎസിന്റെ ജനാധിപത്യത്തോട് ഡെമോക്രാറ്റുകൾ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റിക് അംഗവുമായ നാൻസി പെലോസിക്കെഴുതിയ ആറുപേജുള്ള കത്തിൽ ട്രംപ് ആരോപിച്ചു.

ഇംപീച്ച് ചെയ്‌തെങ്കിലും ട്രംപ് ഉടൻ സ്ഥാനമൊഴിയേണ്ടി വരില്ല. പ്രമേയം പാസാക്കിയ സ്ഥിതിക്ക് അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാൽ, സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാൽ ഇംപീച്ച്മെന്റ് നീക്കം അവിടെ പരാജയപ്പെട്ടേക്കാം. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാവാൻ 67 പേരുടെ പിന്തുണവേണം.

അതേസമയം,ജനപ്രതിനിധി സഭയിൽ പ്രമേയത്തെ അനുകൂലിച്ച് 230 പേർ വോട്ട് ചെയ്തു. 197 പേർ എതിർത്തു. അധികാരദുർവിനിയോഗം നടത്തി, ഇംപീച്ച്മെന്റ് നടപടികളോട് സഹകരിക്കാതെ കോൺഗ്രസിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്. ഡെമോക്രാറ്റുകൾക്കാണ് പ്രതിനിധിസഭയിൽ ഭൂരിപക്ഷം. 435 അംഗ സഭയിൽ 232 അംഗങ്ങൾ ഡെമോക്രാറ്റുകൾക്കുണ്ട്. ഇംപീച്ച്മെന്റ് പ്രമേയം പാസാവാൻ 216 പേരുടെ പിന്തുണ മതിയായിരുന്നു.

തെളിവ് സമർപ്പിക്കാനുള്ള അവസരമടക്കമുള്ള ഭരണഘടനാപരമായ തന്റെ അവകാശങ്ങൾപോലും ലംഘിക്കപ്പെട്ടെന്നും രാജ്യത്ത് അട്ടിമറി നടത്താനുള്ള അഴിമതിയാണ് നടക്കുന്നതെന്നും ട്രംപ് പെലോസിക്ക് അയച്ച കത്തിൽ ആരോപിച്ചു. എന്നാൽ, ട്രംപിന്റെ കത്ത് വളരെ അസഹ്യമാണെന്നായിരുന്നു നാൻസി പെലോസിയുടെ പ്രതികരണം.

ഇംപീച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 1868 ഫെബ്രുവരി 24ന് ആൻഡ്രൂ ജോൺസൺ ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ൽ റിച്ചാർഡ് നിക്സൺ ഇംപീച്ച്മെന്റ് വിചാരണ നേരിട്ടു. 1998 ഡിസംബർ 19ന് ബിൽ ക്ലിന്റൺ ഇംപീച്ച് ചെയ്യപ്പെട്ടു.

Exit mobile version