ഇസ്ലാമാബാദ്: സിറിഞ്ചുകൾ മാറ്റുന്നത് പാഴ്‌ചെലവാണെന്ന കണക്കുകൂട്ടലിൽ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിച്ചതിലൂടെ എച്ച്‌ഐവി പകർന്നത് 900 കുട്ടികൾക്ക്. പാകിസ്താനിലെ ഒരു നഗരത്തിലാണ് സംഭവം. 1100ഓളം പേർക്ക് ഈ ഡോക്ടറുടെ പിഴവുമൂലം എച്ച്‌ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. രോഗബാധിതരിൽ 900 പേരും കുട്ടികളാണ്. അണുബാധിതമായ സിറിഞ്ചുകൾ ഡോക്ടർ വീണ്ടും ഉപയോഗിച്ചതാണ് ഇത്രയും കുട്ടികൾ അസുഖബാധിതരാവാൻ കാരണം. സിന്ധ് പ്രവിശ്യയിലെ ററ്റാ ഡെരോയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ മുസാഫർ ഘാങ്‌ഗ്രോയെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
ഈ വർഷമാദ്യം അഞ്ഞൂറോളം കുട്ടികളിൽ എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അത് 1100 പേർക്കെന്ന തോതിൽ വർധിച്ചിരിക്കുകയാണ്. കുട്ടികൾക്കൊപ്പം മുതിർന്നവരിൽ ചിലർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ചവറ്റുകൂനയിൽ നിന്നും ഡോക്ടർ സിറിഞ്ച് തെരഞ്ഞെടുക്കുന്നത് കണ്ടിരുന്നെന്ന് ദൃക്‌സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അധികൃതർ കൂടുതൽ അന്വേഷണമാരംഭിച്ചു. ഡോക്ടർ ഈ കൊടുംക്രൂരത കാണിച്ചതെന്തിനെന്ന് വ്യക്തമല്ല.