ഇന്ത്യയുടെയും ചൈനയുടെയും ആന്റി റാബിസ് വാക്‌സിന്‍ ഇറക്കുമതി നിര്‍ത്തിവച്ചു; മരുന്ന് ക്ഷാമത്തില്‍ പാകിസ്താന്‍

കറാച്ചി: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകളുടെ ഇറക്കുമതി നിരോധിച്ചതോടെ പ്രതിസന്ധിയിലായി പാകിസ്താന്‍. ഇതിനെ തുടര്‍ന്ന് വന്‍ മരുന്ന് ക്ഷാമമാണ് പാകിസ്താന്‍ നേരിടുന്നത്.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിലകുറഞ്ഞ ആന്റി റാബിസ് വാക്‌സിന്‍ ഇറക്കുമതി നിര്‍ത്തിവച്ചതാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നായ്ക്കള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ് വാകിസിന്‍ കിട്ടാതെ ദുരിതമനുഭവിക്കുന്നത്.

പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകള്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് പാകിസ്താന്‍ ഇറക്കുമതി ചെയ്യാറുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന പ്രതിരോധമരുന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിനുകളുടെ വിലയില്‍ വലിയ വ്യത്യാസമുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന് 1,000 രൂപ (6 ഡോളര്‍) വിലവരും. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 70,000 രൂപയും (446 യുഎസ് ഡോളര്‍) വിലവരുമെന്ന് റാബിസ് ഫ്രീ കറാച്ചി പ്രോഗ്രാം ഡയറക്ടര്‍ നസീം സലാഹുദ്ദീന്‍ പറഞ്ഞു.

പാകിസ്താനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ വാക്‌സിനുകള്‍ ലഭ്യമാകൂ. സിന്ധ് പ്രവിശ്യയിലെ തലസ്ഥാനമായ കറാച്ചി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ റാബിസ് വിരുദ്ധ വാക്‌സിന്റെ കുറവ് നേരിടുന്നുണ്ട്. ഇന്ത്യയില്‍
നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയും പാകിസ്താന്‍ നിര്‍ത്തിവച്ചത്. കാശ്മീര്‍ വിഷയത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ ഇറക്കുമതി നിര്‍ത്തിയത്.

കറാച്ചിയിലെ തെരുവുകളില്‍ നായ്ക്കളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കറാച്ചി പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 130 ഓളം നായ്ക്കളുടെ കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Exit mobile version