ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് പാതകള്‍ അടച്ചിടുമെന്ന് പാകിസ്താന്‍ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് അടക്കം എല്ലാ പാതകളും അടച്ചു പൂട്ടുന്ന കാര്യം പരിഗണനയിലാണെന്ന് വ്യക്തമാക്കി പാകിസ്താന്‍ മന്ത്രി. ഇന്ത്യ പാകിസ്താന്‍ വഴി അഫ്ഗാനിസ്താനിലേക്ക് നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ളവ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണെന്ന് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി ഫവാദ് ഹുസൈന്‍ വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് ഫവാദ് ഹുസൈന്‍ ഇക്കാര്യം അറിയിച്ചത്. മോഡി തുടങ്ങി ഞങ്ങള്‍ പൂര്‍ത്തിയാക്കും എന്ന ടാഗോട് കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂര്‍ണ്ണമായും അടച്ചിടുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണ്.

അഫ്ഗാനിസ്താനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ പാകിസ്താന്റെ റോഡുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഈ തീരുമാനങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാകിസ്താന്‍ തന്നെ നിഷേധിക്കുകയുണ്ടായി. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാകിസ്താന്‍ തുറന്നിരുന്നത്.

Exit mobile version