വഫ ഫിറോസും പ്രതി, ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെയും പ്രതി ചേര്‍ത്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു.

ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പരിക്കുള്ളതിനാല്‍ കിംസ് ആശുപത്രിയില്‍ തന്നെ തുടരും. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നേരത്തെ വഫയുടെയും ശ്രീറാം വെങ്കിട്ടരാമന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. വഫയുടെ കാറിന്റെ റജിസ്‌ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ മദ്യലഹരിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്.

Exit mobile version