ശ്രീധരന്‍ പിള്ളക്കും തന്ത്രിക്കും എതിരായ കോടതി അലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല; സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് അനുമതി നിഷേധിച്ചത്

വിഷയത്തില്‍ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും, കോടതി അലക്ഷ്യ കുറ്റം ചെയ്തിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് അനുമതി നിഷേധിച്ചത്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതി അലക്ഷ്യ നടപടി എടുക്കാനാവില്ലെന്നും, വിഷയത്തില്‍ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും, കോടതി അലക്ഷ്യ കുറ്റം ചെയ്തിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം കൊട്ടാര പ്രതിനിധി രാമവര്‍മ തുടങ്ങി അഞ്ചുപേര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അനുമതിയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിഷേധിച്ചത്.

ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികളില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയേ തുടര്‍നടപടിയെടുക്കാനാവൂ. എന്നാല്‍ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് അപേക്ഷ സോളിസിറ്റര്‍ ജനറലിന്റെ മുന്നിലെത്തിയത്.

Exit mobile version