കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച അപകടം: മരണപ്പെട്ടത് പട്ടാമ്പി സ്വദേശിയായ കോണ്‍ട്രാക്ടറും തൊഴിലാളികളും

ചെന്നൈ: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ പാലക്കാട് സ്വദേശിയടക്കം അഞ്ചു പേര്‍ മരണപ്പെട്ടു. പട്ടാമ്പി സ്വദേശിയായ കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ മുഹമ്മദ് ബഷീറും തൊഴിലാളികളായ നാല് കൊല്‍ക്കത്ത സ്വദേശികളുമാണ് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിനടുത്ത സൂലൂരില്‍ കാറും ലോറിയും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. കാറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം. പട്ടാമ്പിക്കടുത്ത വല്ലപ്പുഴ സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് ബഷീര്‍. നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്.

ഇവര്‍ രണ്ടു ദിവസം മുമ്പാണ് വല്ലപ്പുഴയില്‍ നിന്ന് കന്യാകുമാരിയിലേക്ക് പോയത്. കന്യാകുമാരിയില്‍ നിന്ന് വല്ലപ്പുഴയിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മാലതി മണ്ഡല്‍, ഹീരുലാല്‍ ശികാരി, മിഥുന്‍ പണ്ഡിറ്റ്, ഗൌരങ്ക പണ്ഡിറ്റ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വല്ലപ്പുഴയില്‍ നിന്ന് മുഹമ്മദ് ബഷീറിന്റെ ബന്ധുക്കള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Exit mobile version