30 വര്‍ഷം മുമ്പ് കളിക്കിടയില്‍ അരി വാങ്ങാനുള്ള പണം കളഞ്ഞുപോയപ്പോള്‍ രക്ഷകനായത് വാര്യര്‍ മാഷ്; ഇന്ന് പതിനായിരം ഇരട്ടിയായി കടം വീട്ടി ശിഷ്യന്‍; നന്മ തുളുമ്പും കഥ ഇങ്ങനെ

തൃശ്ശൂര്‍: കൂട്ടുകാരന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാനുള്ള പണം തന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട് കരഞ്ഞ് തളരുമ്പോള്‍ കൈത്താങ്ങായ വാര്യര്‍ മാഷിനോടുള്ള കടവും കടപ്പാടും വീട്ടി 30 വര്‍ഷത്തിന് ശേഷം ഒരു ശിഷ്യന്‍. കൂട്ടുകാരന് അന്ന് നല്‍കാനുള്ള പണം സ്വന്തം പോക്കറ്റില്‍ നിന്നും എടുത്തു നല്‍കിയ വാര്യര്‍ മാഷോടുള്ള കടപ്പാട് തീര്‍ക്കാന്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം ഈ ശിഷ്യന്‍ എത്തുകയായിരുന്നു. അന്ന് തന്റെ അധ്യാപകന് നല്‍കിയ വാക്ക് പാലിക്കാന്‍ ശിഷ്യനെത്തിയത് 11രൂപ 35 പൈസയ്ക്ക് പകരം 1,13,500 രൂപയുമായായിരുന്നു.

ചേര്‍പ്പ് ഗവ. ഹൈസ്‌കൂളിലാണ് ഒരു അത്യാപൂര്‍വ്വ ഗുരു-ശിഷ്യ കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങിയത്. സ്‌കൂളില്‍ അധ്യാപകനായിരുന്ന കെഡബ്ല്യു അച്യുതവാര്യരില്‍ നിന്നും അന്നു വാങ്ങിയ പണം പതിനായിരം ഇരട്ടിയായി തിരിച്ചേല്‍പ്പിക്കാന്‍ തൈക്കാട്ടുശ്ശേരി സാഫല്യയില്‍ ദിനേശ് എന്ന പഴയശിഷ്യന്‍ എത്തുകയായിരുന്നു. ”കൂലിപ്പണിക്ക് പോയി അച്ഛന്‍ കൊണ്ടുവന്ന 11രൂപ 35 പൈസ തിരിച്ചുകൊടുത്തപ്പോള്‍ മാഷ് അന്ന് വാങ്ങിയില്ല. പകരം എന്നെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു, വലുതായി കാശുണ്ടാവുമ്പോള്‍ സ്‌കൂളിന് എന്തെങ്കിലും നല്‍കിയാല്‍ മതി”-ദിനേശ് ആ വാക്കാണ് ഇന്ന് നിറവേറ്റിയിരിക്കുന്നത്.

അന്ന് മുപ്പത് വര്‍ഷം മുമ്പ് സ്‌കൂളിലെ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനിടയില്‍ പണം കളഞ്ഞുപോകാതിരിക്കാന്‍ കൂട്ടുകാരന്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന രൂപ ദിനേശിനെ ഏല്‍പ്പിക്കുകയായിരുന്നു. വൈകീട്ട് പോകുമ്പോള്‍ അരി വാങ്ങാനുള്ളതാണ്, സൂക്ഷിക്കണമെന്ന് പ്രത്യേകം പറഞ്ഞു. തിരിച്ചുവന്ന് കൂട്ടുകാരന്‍ പണം ചോദിച്ചപ്പോഴേക്കും പണം ദിനേശിന്റെ കൈയ്യില്‍ നിന്നും കളഞ്ഞുപോയിരുന്നു. സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയാനേ അന്ന് കുഞ്ഞ് ദിനേശിന് മാര്‍ഗമുണ്ടായിരുന്നുള്ളൂ. എന്തുചെയ്യുമെന്നറിയാതെ, കരഞ്ഞുനിന്നപ്പോഴാണ് അതുവഴി വാര്യര്‍ മാഷ് വന്നത്. സങ്കടം പറഞ്ഞപ്പോള്‍ ആ അധ്യാപകന്‍ പോക്കറ്റില്‍നിന്ന് പൈസയെടുത്ത് കൂട്ടുകാരന് കൊടുക്കാന്‍ പറഞ്ഞു. വൈകീട്ട് വീട്ടിലെത്തി കാര്യമവതരിപ്പിച്ചപ്പോള്‍ മകന്റെ കൈയില്‍നിന്നു നഷ്ടപ്പെട്ട രൂപയുടെ ഉത്തരവാദിത്വം ദിനേശിന്റെ അച്ഛന്‍ ഏറ്റെടുക്കുകയും അന്നത്തെ കൂലി മകനെ ഏല്‍പ്പിച്ചിട്ട് അത് മാഷിന് കൊടുക്കാാനായി പറയുകയും ചെയ്തു. അച്ഛന്റെ ഒരുദിവസത്തെ കൂലിയാണിതെന്ന് മനസ്സിലാക്കിയ അധ്യാപകന്‍ പൈസ സ്‌നേഹപൂര്‍വം നിരസിച്ചു. എന്നാല്‍ അന്ന് നല്‍കിയ വാക്ക് പാലിക്കാന്‍ വാര്യര്‍ മാഷുമായാണ് ദിനേശ് സ്‌കൂളിലെത്തിയത്. 12 വര്‍ഷമായി അബുദാബിയില്‍ ബിസിനസ് ചെയ്യുകയാണ് ദിനേശ്. പണം സ്‌കൂള്‍ ബസിന് വേണ്ടി ഉപയോഗിക്കുമെന്ന് ഗവ. ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക യുകെ ഹസീന പറഞ്ഞു.

Exit mobile version