‘വിയോജിക്കുന്നവരെ പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട’; അടൂർ ഗോപാലകൃഷ്ണനെതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ മുഴക്കിയ ഭീഷണിക്കെതിരെ രാഷ്ട്രീയ-സാംസ്‌കാരിക ലോകത്തിന്റെ പ്രതിരോധം. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണ്. വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്‌കാരിക നായകനുമായ അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണ്.

വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ല. കേരളത്തിന്റെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിയ ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോൾ അതിനെ സാംസ്‌കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് – പ്രതിഷേധിക്കേണ്ടതുണ്ട്.

Exit mobile version