”തൃശ്ശൂരില്‍ ഡിസിസി പ്രസിഡന്റിനെ വേണം, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവെടുത്ത് പ്രസിഡന്റിനെ വയ്ക്കാന്‍ കഴിയില്ലല്ലോ; മുല്ലപ്പള്ളിയെ കുത്തി യുവനേതാക്കള്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, അനില്‍ അക്കര എംഎല്‍എ എന്നിവരാണ് ഫേസ്ബുക്കിലൂടെ മുല്ലപ്പള്ളിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്

തൃശൂര്‍ ; ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിവു നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് യുവനേതാക്കള്‍.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, അനില്‍ അക്കര എംഎല്‍എ എന്നിവരാണ് ഫേസ്ബുക്കിലൂടെ മുല്ലപ്പള്ളിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. തൃശൂരില്‍ ഡിസിസി പ്രസിഡന്റിനെ നിയോഗിക്കാത്തതിന്റെ പേരിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനെ യുവനേതാക്കള്‍ വിമര്‍ശിച്ചത്.

”ഞങ്ങള്‍ക്കു ഡിസിസി പ്രസിഡന്റിനെ വേണം. ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവെടുത്ത് പ്രസിഡന്റിനെ വയ്ക്കാന്‍ കഴിയില്ലല്ലോ. ബാക്കിയുള്ള ജില്ലാ ഭാരവാഹികള്‍ക്ക് ലോണ്‍ എടുത്തും വയ്ക്കാന്‍ കഴിയില്ല. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം ഒരുമാസം കഴിഞ്ഞിട്ടും അഴിഞ്ഞ മട്ടില്‍.” സുനില്‍ ലാലൂര്‍ പോസ്റ്റില്‍ പറഞ്ഞു.

”തൃശൂരില്‍ ഡിസിസി പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്? മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.”- അനില്‍ അക്കര എംഎല്‍എയും ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിവു നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തിനെതിരെ മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതാണ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.

ടി എന്‍ പ്രതാപനായിരുന്നു തൃശൂര്‍ ഡിസിസി പ്രസിഡന്റ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പ്രതാപന്‍ എംപിയായി പോയതോടെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.

Exit mobile version